തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ട കോഴിക്കോട് നരിക്കുനിയിലെ റിട്ട. അധ്യാപകന്‍ ജീവനൊടുക്കി

By Web TeamFirst Published Jan 3, 2020, 10:05 AM IST
Highlights
  • ഇദ്ദേഹത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ

കോഴിക്കോട്: നരിക്കുനിയിൽ തന്റെയും കുടുംബത്തിന്റെയും തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടതിൽ ആശങ്കയിലായിരുന്ന റിട്ടയർഡ് അധ്യാപകൻ ആത്മഹത്യ ചെയ്തു.  മുഹമ്മദലിയാണ് വീട്ടിനടുത്ത് കിണറ്റിൽ ചാടി മരിച്ചത്. പൗരത്വ നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ടശേഷം തന്റെ രേഖകൾ നഷ്ടപ്പെട്ടതിലെ ആശങ്ക  മുഹമ്മദലി പങ്കുവച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

പുലർച്ചെ  മുഹമ്മദലിയെ കാണാതായതോടെ മകനും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് വീടിനടുത്ത് ബന്ധുവിന്റെ പറമ്പിലെ കിണറ്റിൽ നിന്നും  മൃതദേഹം കണ്ടെത്തിയത്.  ചെങ്ങോട്ടുപൊയിൽ എൽപി സ്കൂൾ പ്രധാന അധ്യാപകനായി വിരമിച്ച പാലോളിത്താഴം വിളിപ്പാവിൽ മീത്തൽ വീട്ടിൽ മുഹമ്മദലിക്ക് 67 വയസുണ്ടായിരുന്നു.  മുഹമ്മദലിയുടെ ആത്ഹത്യ കുറിപ്പ് പൊലീസിന് കിട്ടി.

ഞാൻ സൂക്ഷിച്ച പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു. ഷെൽഫിൽ ഉണ്ടായിരുന്ന തന്റെയും ഭാര്യയുടെയും എസ്എസ്എസ്എൽസി ബുക്കുകൾ, പിതാവിന്റെ രേഖകൾ ഇവയെല്ലാം പഴയ സാധനങ്ങൾ വിറ്റപ്പോൾ അതിന്റെ കൂടെ പെട്ടുപോയി. വിവേകശൂന്യമായ തന്റെ പ്രവർത്തിക്ക് മറ്റാരും ഉത്തരവാദിയല്ല. നിങ്ങളും അപകടത്തിലാകും എന്നിങ്ങനെയാണ് കുറിപ്പിലുള്ളത്.  കുടുംബത്തിന്റെ രേഖകൾ നഷ്ടപ്പെട്ടതിലെ ആശങ്ക കുറച്ചു ദിവസമായി ഭാര്യയോടും നാട്ടിലെ സുഹൃത്തുക്കളോടും മുഹമ്മദലി പങ്കുവച്ചിരുന്നു.

പൗരത്വ നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട വാർത്തകൾ ടിവിയിലും പത്രത്തിലും കണ്ടതിന് ശേഷം ആശങ്കയിലായിരുന്നു മുഹമ്മദലി  എന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രേഖകൾ നഷ്ടപ്പെട്ടതിലുള്ള മാനസീക പ്രയാസത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കാക്കൂർ പൊലീസ് അറയിച്ചു

click me!