
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. 1200 വാര്‍ഡുകൾ അധികം വരും. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്.
ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. അടുത്ത വര്‍ഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2010 ലാണ് അവസാനം വാര്‍ഡ് വിഭജനം നടന്നത്. 2015ൽ ഭാഗികമായ പുനർനിർണ്ണയവും നടന്നു. സമീപകാലത്തെ വാർഡ് വിഭജനനടപടികൾ പലതും രാഷ്ട്രീയവിവാദമായിരുന്നു. ചര്‍ച്ച പോലും നടക്കാത്തതിൽ പ്രതിപക്ഷത്തിന് പ്രതിഷേധം.
വാര്‍ഡ് വിഭജന ഓര്‍ഡിനൻസ് അംഗീകരിക്കാൻ മാത്രമായാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ ഇതിനായി ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് പേരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam