
കാലിക്കറ്റ് സർവ്വകലാശാലയിൽ ഇക്കഴിഞ്ഞ ജനവരിമാസം നടന്ന മലയാളവിഭാഗം പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ നിയമനത്തെക്കുറിച്ച് ആശങ്ക പങ്കുവച്ച് പ്രമുഖ എഴുത്താകാരടക്കമുള്ളവർ രംഗത്ത്. ഇക്കാര്യത്തിൽ അർഹതയുള്ളവരെ അയോഗ്യരാക്കുന്ന സമീപനം തിരുത്തണമെന്ന് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. ടി. ബി. വേണുഗോപാല പണിക്കർ, ഡോ. എം എൻ കാരശ്ശേരി, കെ ജി ശങ്കരപ്പിള്ള, കൽപ്പറ്റ നാരായണൻ, കെ സി നാരായണൻ, ഡോ. ജിസ ജോസ്, ഡോ. മഹേഷ് മംഗലാട്ട്, ഡോ. ദിനേശൻ വടക്കിനിയിൽ, ഡോ. രേഷ്മ ഭരദ്വാജ്, ഡോ. രാജേന്ദ്രൻ എടത്തുംകര എന്നിവർ രംഗത്തെത്തി. കാലിക്കറ്റ് സർവ്വകലാശാലയിൽ ഇക്കഴിഞ്ഞ ജനവരിമാസം നടന്ന മലയാളവിഭാഗം പ്രൊഫസർ നിയമനത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഉത്കണ്ഠാജനകമാണ്. യോഗ്യതകൾ മറികടന്നും ക്രമവിരുദ്ധമായും അക്കാദമികബാഹ്യമായ താല്പര്യത്തോടെയും നിയമനം നടത്താൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ഇവർ ഒന്നിച്ചിറക്കിയ കുറിപ്പിൽ പറയുന്നു.
കുറിപ്പിൽ പറയുന്നത്
സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് വിളിക്കപ്പെട്ട നിരവധി അപേക്ഷകരെ അയോഗ്യരാക്കി മാറ്റിനിറുത്തുക എന്ന അസാധാരണനടപടി ഉണ്ടായതായി അറിയുന്നു. ഉദ്യോഗാർത്ഥിയായിരുന്ന ഡോ. സി. ജെ. ജോർജ്ജിന്റെ ജേണൽ പ്രബന്ധങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് അയോഗ്യത കല്പിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അദ്ദേഹം സമർപ്പിച്ച അപേക്ഷയും ഗവേഷണപ്രബന്ധങ്ങളുടെ പട്ടികയും ഉൾപ്പെടെയുള്ള എല്ലാ രേഖകളും സ്‌ക്രീനിങ് കമ്മറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ ക്ഷണം ലഭിച്ചതനുസരിച്ചാണ് അദ്ദേഹം ഇന്റർവ്യൂവിനു ഹാജരായത്. ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ച് ക്ലാസ് എടുപ്പിക്കുകയും ദീർഘമായ സംവാദം നടത്തുകയും മറ്റും ചെയ്ത ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഒരാൾക്ക് യോഗ്യതയില്ലെന്ന് പറയുന്നത് കേട്ട് കേൾവിയില്ലാത്ത ഒരു നടപടിയാണ്.
കേരളത്തിൽ 3 നാൾ മഴ കനക്കും, 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം; ഒപ്പം ഇടിമിന്നൽ;ജാഗ്രത
ഇന്റർവ്യൂ കഴിഞ്ഞതിന്റെ പിറ്റേന്ന് യാതൊരു ഔദ്യോഗിക അറിയിപ്പും ഇല്ലാതെ ഈ ഇന്റർവ്യൂവിൽ പങ്കെടുത്ത ഒരാൾക്ക് ഒന്നാം റാങ്ക് ഉള്ളതായി പത്രവാർത്ത വന്നിരുന്നു. ഇത് ഡോ.സി.ജെ.ജോർജ്ജിനെ അകാരണമായി അയോഗ്യനാക്കിയത് ആസൂത്രിതമായ ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന സംശയമുണർത്തുന്നു. ഇക്കാര്യങ്ങൾ കാണിച്ചുകൊണ്ട് ഇന്റർവ്യൂ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ ഡോ.ജോർജ്ജും മറ്റ് ചില ഉദ്യോഗാർത്ഥികളും ബഹു. ചാൻസലർ (ഗവർണ്ണർ )ക്കും ബഹു. വൈസ്ചാൻസലർക്കും ഉന്നതവിദ്യാഭ്യാസ കൗൺസിലിനും പരാതി നൽകിയിട്ടുണ്ടെന്നും അറിഞ്ഞു.
സ്‌ക്രീനിങ് കമ്മറ്റി അംഗീകരിച്ച അപേക്ഷകനെ പുറത്തു നിർത്താൻ വേണ്ടി ഗുണനിലവാരസംബന്ധിയായ യു. ജി. സി-യുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്‌ക്രീനിങ് കമ്മറ്റി വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധങ്ങൾ, നിലവിലുള്ള ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് അയോഗ്യമാണെന്നു വിധിക്കുകയാണ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. അക്കാദമികമായി ഉയർന്ന യോഗ്യതകളും സംഭാവനകളും മികച്ച അക്കാദമിക സ്‌കോറും ഉള്ള ഡോ. ജോർജ്ജിനെ സെലക്ഷൻ കമ്മറ്റി നിയമവിരുദ്ധമായി പുറന്തള്ളി എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങളെന്ന നിലയിൽ പ്രവർത്തിച്ച ഭാഷാവിഭാഗം ഡീനും സ്ക്രീനിങ് കമ്മിറ്റ അംഗവുമായ ഡോ.കെ.എം.അനിലും പഠനവകുപ്പുതലവനായ ഡോ.സോമനാഥൻ പിയും ഈ നടപടി അനുചിതമാണെന്ന കാര്യം രേഖാമൂലംതന്ന വൈസ് ചാൻസലറുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അറിയുന്നത്. സ്‌ക്രീനിങ് കമ്മറ്റി അംഗവും സ്‌കൂൾ ഓഫ് ലാംഗ്വേജസ് ഡയറക്ടരുമായിരുന്ന ഡോ. എം. വി. നാരായണൻ ഡോ.ജോർജ്ജിന്റെ പരാതിയെ മുൻനിർത്തി ബഹു. വൈസ് ചാൻസലർക്ക് എഴുതിയ കത്തിൽ മലയാളവിഭാഗം പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ സംഭവിച്ചത് തികച്ചും അന്യായവും നിയമവിരുദ്ധവുമായ നടപടികളാണെന്നു ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തിൽ പ്രസ്തുത ഇന്റർവ്യൂവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും രേഖകളും സൂക്ഷ്മമായി പരിശോധിച്ച് ശക്തവും മാതൃകാപരവുമായ നടപടികൾ സ്വീകരിച്ച് നീതിബോധവും അക്കാദമിക് പ്രതിബദ്ധതയും പ്രകടമാക്കണമെന്ന് വൈസ് ചാൻസലറോടും സർവ്വകലാശാലാ സിണ്ടിക്കേറ്റിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഭാഷാശാസ്തത്തിലും സാഹിത്യപഠന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ.സി.ജെ.ജോർജ്ജിനെ പോലുള്ള ഒരു അക്കാദമിഷൻ ഈ രീതിയിൽ അവഹേളിക്കപ്പെട്ട് പുറത്താക്കപ്പെടുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ യശസ്സിന് ചേർന്ന നടപടിയായിരിക്കില്ല. വിദ്യാർത്ഥികളുടെയും അക്കാദമിക സമൂഹത്തിന്റെയും താൽപ്പര്യങ്ങൾ മുൻനിർത്തി സുതാര്യവും നീതിപൂർവകവുമായ രീതിയിലാവണം ഇത്തരം തസ്തികകളിലേക്കുള്ള നിയമനങ്ങൾ നടത്തേണ്ടത്.
അതുകൊണ്ട് യു.ജി.സി. നിബന്ധനകളുടെയും അനുബന്ധ ഉത്തരവുകളുടെയും അന്തസ്സത്തയുൾക്കൊണ്ട് സെലക്ഷൻ പ്രക്രിയ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ഞങ്ങൾ ആവശ്യപ്പെടുന്നു.