ഒരിക്കൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പുഴ; ഇന്നൊഴുകിയെത്തുന്നത് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും

Published : Aug 02, 2024, 03:13 PM ISTUpdated : Aug 02, 2024, 03:18 PM IST
ഒരിക്കൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പുഴ; ഇന്നൊഴുകിയെത്തുന്നത് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും

Synopsis

മഴക്കാലത്ത് ഒന്ന് കലുഷിതമാവുമെങ്കിലും ചാലിയാർ വൈകാതെ ശാന്തമാവും. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ചാലിയാർ കൊണ്ടെത്തിക്കുന്നത് ആർത്തനാദങ്ങളും കണ്ണീരുമാണ്.

മലപ്പുറം: ശാന്തവും സുന്ദരവുമാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ചാലിയാർ പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് മനോഹരമായി ഒഴുകിവരുന്ന ചാലിയാർ കോഴിക്കോട് ജില്ലയിലെ ബേപ്പൂരും കടന്നാണ് അറബിക്കടലിൽ ചെന്നുചേരുന്നത്. മഴക്കാലത്ത് ഒന്ന് കലുഷിതമാവുമെങ്കിലും ചാലിയാർ വൈകാതെ ശാന്തമാവും. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ചാലിയാർ കൊണ്ടെത്തിക്കുന്നത് ആർത്തനാദങ്ങളും കണ്ണീരുമാണ്. ആരുടെയൊക്കെയോ എല്ലാമായിരുന്നവർ ചാലയാറിന്റെ ഓളങ്ങളിലൂടെ ഒഴുകിവന്നത് നിനക്കെങ്ങനെ സഹിക്കാനാവും?

കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ ഈ പുഴയിൽ ഇപ്പോൾ മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് കണ്ടെത്തുന്നത്. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരെയും കൊണ്ട് കിലോമീറ്ററുകളാണ് ചാലിയാർ ഒഴുകിയത്. 60 മൃതദേഹങ്ങളും 113  ശരീര ഭാഗങ്ങളുമാണ് നാല് ദിവസത്തിനിടെ ചാലിയാറിൽ നിന്നും രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇന്ന് രാവിലെ കൂടി ചാലിയാറിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. 32 പുരുഷന്മാരുടെയും 25 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 113 ശരീര ഭാഗങ്ങളും കണ്ടെത്തി.  പോലീസ്, ഫയർഫോഴ്‌സ്, എൻ ഡി ആർ എഫ്, നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് നാല് ദിവസമായി തെരച്ചിൽ നടത്തുകയാണ്.

ഇതുവരെ 153 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 143 മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ എത്തി കൊണ്ട് പോയിത്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടൻ വയനാട്ടിലെത്തിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. 

ചാലിയാർ പുഴയുടെ എടവണ്ണ കടവുകളിലും  വ്യാഴാഴ്ച തിരച്ചിൽ നടത്തി. ബുധനാഴ്ച വാഴക്കാട് നിന്നും ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇതോടെയാണ് എടവണ്ണ മേഖലകളിലും പരിശോധന നടത്താൻ തീരുമാനിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ചാലിയാർ പുഴയിൽ എടവണ്ണ, ഓതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട് പാവണ്ണ, തുടങ്ങിയ മേഖലകളിലൂടെ പരിശോധനകൾ നടത്തുന്നത്. എമർജൻസി റെസ്‌ക്യൂ ഫോഴ്‌സ് എടവണ്ണ യൂണിറ്റിന്റെ ബോട്ടിലാണ് ഈ മേഖലകളിൽ പോലീസ് പരിശോധന നടത്തുന്നത്.

ഉരുൾപ്പൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവയോട് ഏറ്റവും അടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ കടവുകളിൽ നിന്നാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നതെങ്കിൽ പിന്നീട്  കിലോമീറ്ററുകൾ താഴെ വാഴക്കാട് നിന്നടക്കം മൃതദേഹങ്ങൾ ലഭിച്ചു. ചാലിയാറിൽ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ട നടപടികൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്.

മൂന്നര പതിറ്റാണ്ട് മുന്നേയുള്ള മുന്നറിയിപ്പ്; ഭാവി തലമുറയോട് നാമെന്ത് പറയും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി