
കൊച്ചി: എറണാകുളം കടമക്കുടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓണ്‍ലൈൻ ലോണ്‍ ആപ്പ് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ആത്മഹത്യ ചെയ്ത ശിൽപയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു മാനഹാനിയുണ്ടാക്കുന്ന നിലയിൽ ആപ്പിൽ നിന്നും സന്ദേശങ്ങൾ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറൽ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കടമക്കുടിയിൽ സാമ്പത്തിക ബാധ്യതയിൽ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓണ്‍ലൈൻ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഏത് ആപ്പിൽ നിന്നുമാണ് വായ്പയെടുത്തെന്ന് കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. നിജോയുടെ ഭാര്യ ശിൽപയുടെ ഫോണ്‍ പരിശോധിക്കാനും വരാപ്പുഴ പൊലീസിന് കഴിഞ്ഞിട്ടില്ല.ശിൽപയുടെ ഫോണിലാണ് വായ്പ ഇടപാടുകൾ നടന്നത് ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ഉടൻ ഫോണ്‍ പരിശോധിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു.
കൂനമ്മാവിലുള്ള ഫെഡറൽ ബാങ്ക് ശാഖയിലാണ് ശിൽപയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്‍റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ നരഹത്യ ചുമത്തിയാണ് കേസ്. ആപ്പിന്‍റെ വിശദാംശങ്ങൾ ലഭിച്ചാൽ അവരെ കൂടി പ്രതിചേർത്താകും അന്വേഷണം. നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യക്ക് ശേഷവും ബന്ധുക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശം തുടരുകയാണ്. ശിൽപയുടെ മോർഫ് ചെയ്ത ഫോട്ടോ വച്ചുള്ള സന്ദേശങ്ങൾ എത്തിയതിൽ സഹോദരനും പരാതി നൽകിയിട്ടുണ്ട്. വായ്പ എടുക്കാൻ നേരം ആപ്പിലേക്ക് അധിക വിവരങ്ങളുടെ ഭാഗമായി നൽകിയ നമ്പരുകളിലേക്കാണ് സന്ദേശം എത്തുന്നത്.കർത്ത ലോണ്, ഹാപ്പി വാലറ്റ് എന്നീ പേരുകളിലുള്ള ആപ്പിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്.
https://www.youtube.com/watch?v=a_iwjr0JZfY
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam