
കോഴിക്കോട്: നഗരത്തിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ (pet dog killed by auto driver) വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോഡ്രൈവറെ വാഹനസഹിതം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. നായയുടെ ദേഹത്ത് ഓട്ടോ കേറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ മൃഗസ്നേഹി സംഘടനകൾ രംഗത്തു വരികയും ചെയ്തതോടെയാണ് കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. പ്രദേശത്ത് പരിശോധന നടത്തിയ പൊലീസ് നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രദേശവാസികൾ ഓട്ടോഡ്രൈവർക്കെതിരെ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന.
കോഴിക്കോട് നഗരമധ്യത്തിൽ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.
വാഹനത്തിനടിയില്‍നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയത്. പറയഞ്ചേരിയിലെ നാലോളം വീട്ടുകാർ ചേർന്നാണ് കൊല്ലപ്പെട്ട ജാക്കി എന്ന നായയെ സംരക്ഷിച്ചത്. 7 വർഷങ്ങൾക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികളുടെ പ്രിയപ്പെട്ട നായയായിരുന്നു.
എന്നാൽ പ്രദേശവാസിയായ സന്തോഷ് നായയോട് മുൻപും ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നും നായയെ സന്തോഷിൻ്റെ വണ്ടി ഇടിക്കുന്ന വീഡിയോ കണ്ട് വിശദീകരണം തേടിയവരോട് മോശമായിട്ടാണ് അയാൾ പെരുമാറിയതെന്നും പരാതിയുണ്ട്. ഇതേക്കുറിച്ച് മാധ്യമങ്ങളിലടക്കം നേരത്തെ വാർത്ത വന്നെങ്കിലും ഇതുവരെ പൊലീസ് നടപടിയെടുത്തിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam