
മൂവാറ്റുപുഴ: കുട്ടികള്‍ക്ക് മദ്യം നൽകിയ ബിവറേജ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 25ന് നാല് കുട്ടികൾ മദ്യലഹരിയിൽ മൂവാറ്റുപുഴ ജനതാ കടത്തിന് സമീപം പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലെ ഓണാഘോഷത്തിന് ശേഷമാണ് കുട്ടികള്‍ മദ്യപിക്കാന്‍ പുഴയോരത്ത് എത്തിയത്. ഒരു വിദ്യാര്‍ത്ഥി ലക്കുകെട്ട് കുഴഞ്ഞുവീണു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വിമര്‍ശനം ഉയര്‍ന്നു.
കുട്ടികളോട് അന്വേഷിച്ചപ്പോള്‍ സഹപാഠികളില്‍ ചിലരാണ് മദ്യം നല്‍കിയതെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യം വാങ്ങിയത് മൂവാറ്റുപുഴയിലെ ബിവറേജില്‍ നിന്നാണെന്ന് വിവരം ലഭിച്ചു. ഇതിനു ശേഷമാണ് കേസെടുത്തത്. 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത ആര്‍ക്കും മദ്യം നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കുട്ടികള്‍ക്ക് മദ്യം നല്‍കിയതിന് പിന്നില്‍ ഇടനിലക്കാരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഓണക്കാലത്ത് ബെവ്കോ വിറ്റത് 759 കോടിയുടെ മദ്യം
ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയാണ് ബെവ്കോ നടത്തിയത്. ഓഗസ്റ്റ് 21 മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. 6 ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്കോ ഔട്ട് ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വിൽപ്പന 121 കോടിയാണ്. ആഗസ്റ്റ് മാസത്തിൽ 1799 കോടിയുടെ മദ്യം വിറ്റു. 2022 ആഗസ്റ്റിൽ 1522 കോടി മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതൽ വിറ്റത് ജവാന്‍ റമ്മാണ്. 7000O കെയ്സ് ജവാന്‍ റം വിറ്റു. ഏറ്റവും കൂടുതൽ വിൽപന തിരൂർ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam