
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സോളാർ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരി ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം നടത്തിയതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംസ്ഥാന വനിതാ കമ്മീഷനും സ്ത്രീവിരുദ്ധ പരാമർശത്തിന് മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു.
മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസംഗിച്ചത്. സോളാര്‍ കേസ് മുൻനിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം.
സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപ്പള്ളി വാവാദ പരാമര്‍ശങ്ങൾ നടത്തിയത്. യുഡിഎഫിന്‍റെ വഞ്ചനാ ദിനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ ഊഴം.
പ്രസംഗത്തിനിടെ പലതവണ സ്ത്രീ വിരുദ്ധ പരാമര്‍ശം ആവര്‍ത്തിക്കുയും ചെയ്തു. പ്രസംഗിച്ച് തീരും മുൻപേ പരാമര്‍ശം വിവാദമായതോടെയാണ് മുല്ലപ്പള്ളി ഖേദ പ്രകടനം നടത്തിയിരുന്നു. പറഞ്ഞ കാര്യങ്ങൾ സ്ത്രീ വിരുദ്ധമെങ്കിൽ നിര്‍വ്യാജ്യം ഖേദമറിയിക്കുന്നു എന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam