
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) ആണ് കേസെടുത്തിരിക്കുന്നത്. അയ്യൻകാളി ഹാളില്‍ ഇന്നലെയായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗതിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നു.
കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പിണറായി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉയർന്ന മുദ്രാവാക്യം വിളിയും പിണറായിയുടെ സാന്നിധ്യത്തിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയതിനെ കെസുധാകരൻ വിമർശിച്ചതുമാണിപ്പോൾ സജീവ ചർച്ച. മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോൺഗ്രസ് സമീപനമെന്നായിരുന്നും ഒരുവിഭാഗം സിപിഎം നേതാക്കളുടെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെതിരെ മന്ത്രി വി എന്‍ വാസവൻ ഇന്നലെ വിമർശിച്ചിരുന്നു. ഏറ്റവും അധികം വേട്ടയാടൽ നേരിടുന്നത് മുഖ്യമന്ത്രിക്കെതിരെയാണെന്നും ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളിച്ചത് ജനം വിലയിരുത്തട്ടെയെന്നും ഇ പി ജയരാജനും പറഞ്ഞിരുന്നു. പക്ഷെ മുദ്രാവാക്യം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. അതേസമയം, മുദ്രാവാക്യം വിളി സ്വാഭാവികമാണെന്നും ഉമ്മൻചാണ്ടിയെ ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണന്നുമാണ് കോൺഗ്രസ് മറുപടി. മുദ്രാവാക്യം വിളി മുതിർന്ന നേതാക്കൾ തന്നെ ഇടപെട്ട് നിർത്തിച്ചതും കോൺഗ്രസ് നേതാക്കള്‍ എടുത്ത് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam