പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; സംശയങ്ങള്‍ ബാക്കി

By Web TeamFirst Published Dec 8, 2022, 3:10 AM IST
Highlights

ആശുപത്രിയിൽ വച്ചുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പൊലീസിന്റെയും നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആശുപത്രി ജീവനക്കാരെ പൊലീസ് ചോദ്യംചെയ്യുന്നു. 
 

തിരുവനന്തപുരം: പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ വച്ചുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പൊലീസിന്റെയും നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആശുപത്രി ജീവനക്കാരെ പൊലീസ് ചോദ്യംചെയ്യുന്നു. 

നവംബർ 29 ആം തീയതി വൈകുന്നേരത്തോടെയാണ് മാനസീകാരോഗ്യകേന്ദ്രത്തിലെ സെല്ലിൽ 
ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയെ ആശുപത്രി സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിൽ വച്ച് ജീവനക്കാർ മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.  

തുടർന്ന് നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് തലയിലേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരെ ചോദ്യംചെയ്യുകയും ചെയ്തു. 26ന് വൈകീട്ടാണ് സമിതാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർഡിൽ വച്ച് അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്മിതയെ പിന്നീട് സിംഗിൾ റൂമിലേക്ക് മാറ്റി. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മരണകാരണമായ ക്ഷതം തലയ്ക്കേറ്റതെന്ന്  പോസ്റ്റുമോർട്ടം റിപ്പോർട്ട് പറുയുന്നു. പരിക്ക് എങ്ങനെ സംഭവിച്ചു എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. 

ആശുപത്രിയിൽ ജീവനക്കാരുമായുണ്ടായ പിടിവലിക്കിടയിലാണോ പരിക്കേറ്റത്. രോഗി സ്വയം തല ഭിത്തിയിൽ ഇടിച്ച് പരിക്കേൽപ്പിച്ചതോ? ഈക്കാര്യം കണ്ടെത്താൻ ജീവനക്കാരെയും ഫൊറൻസിക് പരിശോധനയ്ക്കും വിധേയരാക്കി. കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ ഫൊറൻസിക് വിഭാഗത്തിലെ ഡോക്ടർമാർ സ്ഥലപരിശോധനയും നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. 

click me!