
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ ഒരുക്കം അവസാന ഘട്ടത്തിലെത്തിയെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ നിരാശയിൽ പ്രവാസി സംഘടനകൾ. കേന്ദ്ര സർക്കാർ ഉടക്കിയതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത്തരം പരിപാടികൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകേണ്ടെന്നും ഉദ്യോഗസ്ഥർ മതിയെനന്നും കേന്ദ്രേ അറിയിച്ചതോടെ ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. അവസാന സമയം പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപകസംഗമത്തിന് മാത്രം മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും അതും നിരസിച്ചു.
കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികൾ റദ്ദാക്കി. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. മെയ് ഏഴിന് അബുദാബിയിലും പത്തിന് ദുബൈയിലുമായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. സിപിഎം ആഭിമുഖ്യമുള്ള സംഘടനകളായിരുന്നു സംഘാടനത്തിന് നേതൃത്വം നൽകിയത്. അബുദാബിയിലും ദുബായിലും സംഘാടക സമിതിയും രൂപീകരിക്കുകയും ഒരുക്കം തകൃതിയായി മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിതമായി കേന്ദ്ര തീരുമാനം അറിയിച്ചത്.
പ്രമുഖ വ്യവസായികളും ഇടത് അനുഭാവ സംഘടനാ പ്രതിനിധികളും ലോകകേരള സഭാംഗങ്ങളുമായിരുന്നു സംഘാടക സമിതി അംഗങ്ങളിൽ ഏറെയും. മെയ് ഏഴിന് അബുദാബി നാഷനല്‍ തിയറ്ററില്‍ മുഖ്യമന്ത്രി പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിത്തോട് അനുബന്ധിച്ച് സര്‍ക്കാരിന്‍റെ നേട്ടങ്ങളും ഭാവി പദ്ധതികളും പ്രവാസികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു സ്വീകരണ പരിപാടികൾ ഒരുക്കിയത്. രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നത്. കേന്ദ്രം ഉടക്കിയതോടെ പൗരസ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. എന്നാൽ, പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. കേന്ദ്ര തീരുമാനത്തോടെ ജൂണിൽ തീരുമാനിച്ച അമേരിക്കൻ യാത്രയുടെ ഭാവിയെക്കുറിച്ചും ആശങ്കയുയർന്നു.