
കൊച്ചി: സില്‍വര്‍ലൈന്‍ (Silverline) പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്. കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സിൽവർലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികളിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. സിൽവർലൈനിനുള്ള സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല. സര്‍വേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
'കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല'; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
സംസ്ഥാനത്ത് സിൽവർ ലൈൻ (Silver Line) പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan). കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ രാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam