
കൊച്ചി: പട്ടാളപുഴുവിന്റെ (ബ്ലാക് സോർൾജിയർ ഫ്‌ളൈ) ലാർവെ ഉപയോഗിച്ച് പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ.
സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളി, ഫിഷ് ന്യുട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷനിലെ ഗവേഷകരാണ് മത്സ്യത്തീറ്റ വികസിപ്പിച്ചത്. പരമ്പാരഗത മത്സ്യത്തീറ്റയിലെ ഘടകങ്ങളായ ഫിഷ്മീൽ, സോയബീൻ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാളപുഴുവിന്റെ ലാർവെയാണ് ഈ തീറ്റയിലുള്ളത്. അക്വാകൾച്ചർ വ്യവസായത്തിനായി ചെറിയമീനുകളെ അമിതമായി പിടിക്കുന്നത് തടയാൻ ഇത് വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു.
അക്വാകൾച്ചർ രംഗത്ത് സുപ്രധാന നേട്ടമാണ് പട്ടാളപുഴുവിനെ ഉപയോഗിച്ച് വികസിപ്പിച്ച് മത്സ്യത്തീറ്റയെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻൺ ജോർജ് പറഞ്ഞു. സുസ്ഥിരരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ മത്സ്യകൃഷി ചിലവ് കുറക്കാനും ഇതുവഴി സാധിക്കും. 40-45 ശതമാനം പ്രോട്ടീൻ, ആവശ്യമായ അളവിൽ കൊഴുപ്പ്, അമിനോ ആസിഡ്, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമൃദ്ധമാണ് പട്ടാളപുഴു അധിഷ്ടിത മത്സ്യത്തീറ്റ. വൈവിധ്യമായ ജൈവമാലിന്യങ്ങൾ നൽകിയാണ് പട്ടാളപുഴുവിന്റെ ലാർവെയെ സംസ്‌കരണത്തിനായി പാകപ്പെടുത്തുന്നത്. ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റനിർമാണവും സാധ്യമാക്കുന്നതാണ് സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ.
ഈ തീറ്റ ഉപയോഗിക്കുന്നതിലൂടെ കൃഷി ചെയ്യുന്ന മീനുകൾ ആവശ്യമായ വളർച്ചാനിരക്ക് കൈവരിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. തീറ്റയുടെ വ്യാവസായിക ഉൽപാദനവും വിപണനവും അമല ഇക്കോക്ലീൻ എന്ന സ്റ്റാർട്ടപ്പ് കമ്പനി ഏറ്റെടുത്തു. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ കൈമാറുന്നതിന് പരസ്പരം ധാരണാപത്രം ഒപ്പുവെച്ചു. ഭാവിയിൽ, വ്യത്യസ്ത കൃഷിരീതികളിൽ വെവ്വേറെ മത്സ്യയിനങ്ങൾക്കായി കൂടുതൽ ഫലപ്രദമായ മത്സ്യത്തീറ്റകൾ വികസിപ്പിക്കുന്നതിന് സിഎംഎഫ്ആർഐയും അമല ഇക്കോക്ലീനും പരസ്പരം സഹകരിക്കും.
കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 സൂപ്പർ ഫുഡുകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam