
തിരുവനന്തപുരം : മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് സംഘം സന്ദർശിക്കും. കൊല്ലത്തും സന്ദർശനം നടത്തും. മന്ത്രിയുമായി ചർച്ച നടത്തിയ സംഘം സർക്കാർ അനുമതി കിട്ടിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അറിയിച്ചു.
അതേ സമയം മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ച കൊല്ലത്തെ കാര്‍ ഡ്രൈവറെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെത്തിയത് ടാക്സിയിലായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് പൊലീസ് അന്വേഷണത്തിൽ ഡ്രൈവറെ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും ആശുപത്രിയില്‍ നിന്ന് കൊല്ലം ബസ് സ്റ്റാന്‍റിലേക്ക് കൊണ്ടുപോയ ഡ്രൈവറെയും ഇന്നലെ കണ്ടെത്തിയിരുന്നു. ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ടാക്സി വിളിച്ചാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയത്.
'രോഗി വിദേശത്ത് നിന്നെത്തിയത് മുൻ കരുതലുകൾ സ്വീകരിച്ച്, മങ്കി പോക്സിൽ ആശങ്ക വേണ്ട' : ആരോഗ്യ മന്ത്രി
ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ആരോപണം
മങ്കിപോക്സ് ബാധിച്ച രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതിലും രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിലും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോപണം. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയത് സ്വയം ടാക്സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു. സ്വകാര്യ ആശുപത്രി വിവരം അറിയിച്ചില്ലെന്ന് ഡിഎംഒയും കൃത്യ സമയത്ത് അറിയിച്ചെന്ന് സ്വകാര്യ ആശുപത്രിയും പറയുന്നു.
മങ്കി പോക്സ്: 42 വർഷം മുൻപ് ഭൂമുഖത്ത് നിന്ന് നീക്കിയ വസൂരിയുമായി സാമ്യം: അറിയേണ്ടതെല്ലാം