
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ പ്രതിയായ ഐജി ജി. ലക്ഷ്മണയുടെ സസ്പെൻഷൻ റദ്ദാക്കി. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. പൊലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന്റെ പുനർനിയമനം. അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ തിരിച്ചെടുക്കാമെന്ന് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് വീണ്ടും നിയമനം നൽകിയത്.
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം. മുൻ ഡിഐജി എസ് സുരേന്ദ്രൻ,ഐജി ലക്ഷ്മണ എന്നിവരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.
കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് കേസിലാണ് വർഷങ്ങൾ നീണ്ട അന്വേഷണം അവസാപ്പിച്ചത്. മോൻസൻ ഉൾപ്പെട്ട കോടികളുടെ സാന്പത്തിക തട്ടിപ്പിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ കാര്യമായ കണ്ടെത്തലൊന്നുമില്ലാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ, സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖ, ശിൽപ്പി സന്തോഷ് എന്നവരാണ് മറ്റ് പ്രതികൾ. തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് പറയുന്ന കുറ്റപത്രം ഉദ്യോഗസ്ഥർ പണം വാങ്ങിയെന്നതിന് തെളിവ് കിട്ടിയില്ലെന്നാണ് വ്യക്തമാക്കുന്നത്. ഉന്നതരെ സംരക്ഷിക്കാനുള്ള അന്വേഷണം അംഗീകരിക്കുന്നില്ലെന്ന് പരാതിക്കാർ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam