'എന്‍പിആര്‍ നടപ്പാക്കില്ല'; സെന്‍സസിനെതിരെ അനാവശ്യ ഭീതി പരത്തുന്നെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 11, 2020, 9:42 AM IST
Highlights

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് തടങ്കൽ പാളയം സ്ഥാപിക്കണമെന്ന നിർദേശം സാമൂഹ്യനീതി വകുപ്പിന് നൽകിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സെൻസസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സെൻസസിനെതിരെ അനാവശ്യ ഭീതി പരത്തുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സെൻസസിന് മുൻപ് ബോധവൽക്കരണ പരിപാടി നടത്തും. സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നതിന് നടപടിയൊന്നും എടുത്തിട്ടില്ല. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് തടങ്കൽ പാളയം സ്ഥാപിക്കണമെന്ന നിർദേശം സാമൂഹ്യനീതി വകുപ്പിന് നൽകിയത്. കേന്ദ്ര സർക്കാർ നിലപാട് അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടു പോവുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യവാലി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. പൊതുഭരണവകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കുടുംബ നാഥന്‍റെ പേരും തൊഴില്‍, ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്.  വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

click me!