
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ (CM Office) ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ് (Cheiryan Philip). മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയാണ് ചെറിയാൻ്റെ ഫിലിപ്പിന്റെ ആരോപണങ്ങൾ. സിഎം രവീന്ദ്രൻ ( CM Raveendran) സൂപ്പർ സിഎം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും ചെറിയാൻ ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആരോപിച്ചു.
എസ്എസ്എൽസി വിദ്യാഭ്യാസം മാത്രമുള്ളയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരി. മുഖ്യമന്ത്രിയെ അപ്രാപ്യനാക്കിയത് സിഎം രവീന്ദ്രനാണെന്നാണ് ചെറിയാൻ്റെ ആരോപണം. പിണറായി വിജയൻ ഇപ്പോഴും തന്റെ സുഹൃത്താണെന്നും താൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയാണെന്നും ചെറിയാൻ ഫിലിപ്പ് ആവർത്തിച്ചു. പിണറായി ശുദ്ധനാണ്, അതുകൊണ്ടാണ് അപകടത്തിലേയ്ക്ക് പോകരുതെന്ന് പറയുന്നത്. ഇത് അവിടെ നിന്നപ്പോള്‍ പറയാനായില്ല, ഇപ്പോള്‍ പറയുന്നു.
രാജ്യസഭാ സീറ്റ് തരാത്തതിൽ വേദനയുണ്ടെന്നും നിയമസഭയിലേയ്ക്ക് സീറ്റ് തരാമായിരുന്നുവെന്നും പറഞ്ഞ ചെറിയാൻ ഫിലിപ്പ് തന്നോട് കാര്യങ്ങൾ കൃത്യമായി പറയാൻ സിപിഎം തയ്യാറായില്ലെന്നും പരിഭവപ്പെടുന്നു. ഇന്ന കാരണം കൊണ്ട് സീറ്റ് തരാൻ പറ്റില്ലെന്ന് പറഞ്ഞാൽ അത് മനസിലാക്കുമായിരുന്നു. പക്ഷേ അത് പറഞ്ഞില്ലന്നാണ് ചെറിയാന്റെ പരാതി.
മന്ത്രിമാർക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും പിണറായിയെ പേടിയാണെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. പല കാര്യങ്ങളും മുഖ്യമന്ത്രിയോട് നേരിട്ട് പറയാൻ ആളുകൾ മടിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കോക്കസിന്റെ പിടിയിലാണ് പിണറായി വിജയനെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam