
മലപ്പുറം: വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറത്തെ ഡിസിസി പ്രസിഡൻറ് അടക്കം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിട്ടുനിന്ന പരിപാടിയിൽ വിഎം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുത്തു.ഗവർണർക്ക് എതിരെ എസ്എഫ്ഐ, സിപിഎം പ്രവർത്തകർ വഴിമധ്യേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചതിൽ നേരത്തെ തന്നെ മലപ്പുറം ജില്ലയിലെ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പ്രതിഷേധമുണ്ടായിരുന്നൂ.
ഗവർണർക്ക് എതിരെ സിപിഎം പ്രതിഷേധവും തുടരുന്ന പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ പൊന്നാനി എരമംഗലത്തെത്തിയത്. രാവിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനർ ഉയർത്തിയതിന് പിന്നാലെ വഴിമധ്യേ കരിങ്കൊടി പ്രതിഷേധവും ഉണ്ടായി. ഭരിക്കുന്നവർ തന്നെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു.ഇപ്പോൾ നടക്കുന്നത് പ്രതിഷേധമല്ല ക്രിമിനൽ പ്രവർത്തനമാണ്. അക്രമം നടത്തുന്നവരെ ക്രിമിനൽ എന്ന് തന്നെയാണ് വിളിക്കുക. ഗവർണറുടെ വാഹനത്തെ ഇടിക്കുന്നത് പ്രതിഷേധമായി കാണാനാകില്ല. ഇവിടെ നിന്ന് കുറച്ചകലെ കുറച്ചാളുകൾ കരിങ്കൊടിയുമായി ഉണ്ടായിരുന്നു. ആരാണ് ഇവർ എന്ന് താന്‍ ചോദിച്ചപ്പോള്‍ ഭരിക്കുന്ന പാർട്ടിയുടെ പ്രവര്‍ത്തകരാണെന്നായിരുന്നു മറുപടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡിസിസി പ്രസിഡൻറ് വിഎസ് ജോയിയും, എപി അനികുമാർ എംഎൽഎയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പരിപാടി ബഹിഷ്കരിച്ചു. മോഹനകൃഷ്ണൻ അനുസ്മരണ പരിപാടി ആയത് കൊണ്ടാണ് മുഖ്യമന്ത്രിയുടെയും ഗവർണറുടെയും വിവാദങ്ങൾ സംസാരിക്കാത്തത് എന്നായിരുന്നു വിഎം സുധീരന്‍റെ വാക്കുകൾ. വിവാദങ്ങൾ പരാമർശിക്കാതെയാണ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തിയത്. മോഹനേട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം ഗായകൻ എംജി ശ്രീകുമാർ ഗവർണർ നിന്ന് ഏറ്റുവാങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam