
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സിപിഎം സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത് അപലപനീയമാണെന്ന് രമേശ് ചെന്നിത്തല. പാർട്ടി നേതൃത്വം ഇടപെട്ട് ഇത് അവസാനിപ്പിക്കണം. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സിപിഎം തേജോവധം ചെയ്തു. പൊതു സമൂഹം ഇതിനെ പറ്റി വിലയിരുത്തണം. ഉമ്മൻചാണ്ടിയുടെ പേരും സ്ഥാനവും ഉപയോഗിച്ച് അച്ചു ഉമ്മൻ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. സൈബർ സഖാക്കളോട് ഇതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെടണം. പുതുപ്പള്ളിയിൽ ഇതൊന്നും വിലപ്പോവില്ല. ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷം നേടും. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ആറാം തീയതിക്ക് ശേഷം പ്രതികരിക്കും.ആ നിലപാടിൽ മാറ്റമില്ല.കെ.സി വേണുഗോപാൽ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി അച്ചു ഉമ്മൻ ഇന്ന് രംഗത്ത് വന്നിരുന്നു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു.മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ.സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.
അതേസമയം സെലക്ടീവ് നീതി പാടില്ലെന്ന് ജയ്ക്ക് സി തോമസ് പറഞ്ഞു.ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളയാൻ തയ്യാറാകണം.ചിലത് നല്ലത് ചിലത് മോശവും എന്ന രീതി പാടില്ല.മുഖ്യമന്ത്രിയുടെയും മുൻമുഖ്യമന്ത്രിയുടെയും കുടുംബത്തിനെതിരായ ആക്ഷേപങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam