
തിരുവനന്തപുരം: ദില്ലിയില്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ റേഷനും ഭക്ഷ്യകിറ്റും റേഷന്‍കാര്‍ഡില്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദില്ലി മുഖ്യമന്ത്രി കേജ്‍രിവാളിന് കത്ത് നല്‍കി. കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്നുണ്ട്.
കൊവിഡും ലോക്ക്ഡൗണും കാരണം ഇതില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെടുകയോ, പൂര്‍ണ്ണമായോ ഭാഗീകമായോ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഇവര്‍ പെട്ടുപോയിരിക്കുകയാണ്.
ഇതില്‍ മിക്കവര്‍ക്കും റേഷന്‍കാര്‍ഡില്ലാത്തതു കാരണം ദില്ലി സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ നല്‍കുന്ന ആശ്വാസ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ റേഷന്‍ കാര്‍ഡില്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ദില്ലി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, ദില്ലിയിലെ രോഹിണി ജയിലിലെ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച തടവുകാരനുമായി മുറി പങ്കിട്ട 15 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ദില്ലിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 438 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 9333 ആയി. ആറുപേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 129 ആയി ഉയര്‍ന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam