
തിരുവനന്തപുരം: ഇടത് മുന്നണിയുമായുള്ള ഭിന്നതയുടെ ആഴം കൂടുന്നതിനിടെ സ്വന്തം യൂട്യൂബ് ചാനൽ (Youtube Channel) പ്രഖ്യാപിച്ച് ചെറിയാൻ ഫിലിപ്പ് (Cherian Philip). പഴയ ചാനൽ പരിപാടിയുടെ അതേ പേരിലാണ് യൂട്യൂബ് ചാനലും. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. ചെറിയാൻ ഫിലിപ്പ് പറയുന്നു.
കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കുമെന്നും ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കുമെന്നുമാണ് അവകാശവാദം. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും.
മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമർശിച്ച ചെറിയാന് ഇന്നലെ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാനായുള്ള ചെറിയാൻ്റെ നിയമനവും സർക്കാർ റദ്ദാക്കിയിരുന്നു. എൽഡിഎഫ് നന്നായി സഹകരിപ്പിച്ച ചെറിയാൻറെ ഇപ്പോഴത്തെ നിലപാടിൻ്റെ കാരണമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇടത് ബന്ധം ചെറിയാനും ചെറിയാനുമായുള്ള സഹകരണം എൽഡിഎഫും അവസാനിപ്പിക്കുന്നു എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. നെതർലാണ്ട്സ് മാതൃകയെ കുറിച്ച് അവിടെപ്പോയി പഠിച്ചശേഷമുള്ള തുടർനടപടി ആർക്കുമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചെറിയാൻ്റെ വിമർശനം.
Read More: മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമോ? ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്
രാജ്യസഭാ സീറ്റ് നിഷേധിച്ചതുമുതൽ ഉടക്കിനിൽക്കുന്ന ചെറിയാനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്ന ഇടത് നേതാക്കൾ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ കടുത്ത അതൃപ്തരാണ്. കോൺഗ്രസ്സിലേക്ക് ചെറിയാൻ മടങ്ങുന്നുെവെന്ന അഭ്യുഹങ്ങൾ ഉയരുന്നുണ്ടെങ്കിലും ചെറിയാൻ ഫിലിപ്പ് ഒന്നും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam