
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിലെ ആരോപണം.
2017ൽ ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. 2017 സെപ്തംബർ 27ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിന്ന് താനുൾപ്പെടെയുള്ളവരെ മാറ്റിനിർത്തി. തുടർന്ന് മകളുടെ വ്യവസായ സംരംഭത്തിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ പിന്തുണ തേടി. ഈ വിഷയത്തിൽ ഷാർജയിലെ ഐടി മന്ത്രിയുമായി അദ്ദേഹം കൂടുതൽ ചർച്ചകൾ നടത്തി. എന്നാൽ ഭരണാധികാരിയുടെ കുടുംബാംഗങ്ങളുടെ എതിർപ്പ് കാരണം അത് പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. കോവളത്ത് വച്ച് ഷാർജ ഭരണാധികാരിയുടെ ഭാര്യക്ക് ഒരു സമ്മാനം നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു. എന്നാൽ ഇത്തരം സമ്മാനങ്ങൾ അവർ സ്വീകരിക്കില്ല എന്ന് പറഞ്ഞ് താനാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ പിന്തിരിപ്പിച്ചതെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
കോൺസുലേറ്റിൽ നിന്ന് ബിരിയാണി ചെമ്പ് കൊണ്ടുപോയി എന്ന ആരോപണം സാധൂകരിക്കാൻ കൂടുതൽ വിവരങ്ങളും സ്വപ്‍ന നൽകിയ സത്യവാങ്മൂലത്തിലുണ്ട്. സാധാരണത്തേക്കാൾ വലിപ്പമുള്ള ബിരിയാണി ചെമ്പിലാണ് കോൺസുലേറ്റിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോയത്. പൊതിഞ്ഞ നിലയിലായിരുന്നതിനാൽ കൊണ്ടുപോകുന്നവർക്ക് പോലും അതിൽ എന്താണ് എന്ന് മനസ്സിലാക്കാനായിരുന്നില്ല. നാലുപേർ താങ്ങി, കോൺസുൽ ജനറലിന്റെ വാഹനത്തിലാണ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയത്. അതിനുവേണ്ട സഹായം ശിവശങ്കർ ചെയ്തു കൊടുത്തു. അത് എത്തുന്നവരെ കോൺസുൽ ജനറൽ അസ്വസ്ഥനായിരുന്നുവെന്നും സ്വപ്‍ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്ട്സാപ്പ് ചാറ്റ് വിവരങ്ങൾ കോടതി കസ്റ്റഡിയിലുള്ള ഫോണിലുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ജീവന് ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ രഹസ്യമൊഴിയായി രേഖപ്പെടുത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സ്വപ്‍ന സമീപിച്ചിരുന്നു. ഇതിനായി സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. ഈ മാസം 6 നാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ സ്വപ്‍ന കോടതിയുടെ സമ്മതം തേടിയത്.
നിഷേധിച്ച് നളിനി നെറ്റോ
അതേസമയം ആരോപണങ്ങൾ തള്ളുകയാണ് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ. അന്വേഷണ ഏജൻസികൾ ചോദിക്കുമ്പോൾ താൻ കാര്യങ്ങൾ പറയാമെന്ന് നളിനി നെറ്റോ പറഞ്ഞു. തന്നെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ പറഞ്ഞു.
മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി.സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റ (Swapna Suresh) സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'ഗുരുതരമായ ആക്ഷേപങ്ങളാണുയർന്ന് വന്നത്. ഇതിൽ മറുപടി നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും സതീശൻ പറഞ്ഞു.
'ഗുരുതരമായ ആക്ഷേപങ്ങൾ, മുഖ്യമന്ത്രി മറുപടി നൽകണം'; വിഡി സതീശൻ