
കൊച്ചി: 'പ്രാണവായു നമ്മുടെ ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയര്‍ത്തി , ബ്രഹ്മപുരം മുതൽ കോർപ്പറേഷൻ ഓഫീസ് വരെ ബിജെപി സംഘടിപ്പിച്ച ബഹുജന മാർച്ച് ,സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു 'കൊച്ചിയിലെ ജനങ്ങൾ പകർച്ചവ്യാധി ഭീതിയിലാണ്.ബ്രഹ്മപുരത്ത് മാത്രമല്ല കേരളമാകെ അഴിമതി കരാറുകളാണ്.ഞെളിയൻ പറമ്പ് മറ്റൊരു ബ്രഹ്മപുരമാകുമെന്ന ഭീതിയിലാണ്.അഴിമതിക്കറ വൈക്കം വിശ്വനിൽ ഒതുങ്ങുന്നില്ല.പ്രതിപക്ഷ നേതാവിനും, അദ്ദേഹത്തിന്‍റെ പാർട്ടിക്കും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല.ബ്രഹ്മപുരം വിഷയത്തിൽ ഡോക്ടർമാരുടെ വിദഗ്ദരെ അയക്കാമെന്നു കേന്ദ്ര സർക്കാർ പറഞ്ഞു, സംസ്ഥാന സർക്കാർ മറുപടി നൽകിയില്ല.സംസ്ഥാനം കേന്ദ്രത്തോട് സഹകരിക്കുന്നില്ല..ബ്രഹ്മപുരത്തെ കള്ള കളികൾ പുറത്തു വരണം'.കൊച്ചിയിലെ മനുഷ്യർ ഗിനി പന്നികളല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്ത് ആശങ്കയൊഴിയുന്നു.തീ പൂർണമായി അണച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷവും തീയും പുകയും ഉയരാത്ത സാഹചര്യമാണ് ആശ്വാസകരം.വേനൽ മഴ പെയ്തതും ഗുണമായി.ഇനി വീണ്ടും മഴ പെയ്യുകയാണെങ്കിൽ ഇപ്പോൾ തുടരുന്ന അഗ്നിരക്ഷാ സേന യൂണിറ്റുകളും പിൻവലിച്ചേക്കും.ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ പട്രോളിംഗ് അടക്കം നിരീക്ഷണം തുടരുകയാണ്.
ബ്രഹ്മപുരം പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വീടുകളിലെ ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കൊച്ചി കോര്‍പ്പറേഷനില്‍ തുടങ്ങി. സംസ്ഥാന ശുചിത്വ മിഷന്‍ മാതൃകാ ഡിവിഷനായി തെരഞ്ഞെടുത്ത രവിപുരത്ത് രണ്ടായിരം രൂപ വിലയുള്ള ബയോ ബിന്നുകള്‍ ഡിവിഷനില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam