
തിരുവന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയതയുടെയും മനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച മഹാപ്രതിഭയുടെ ഓർമ്മകൾ അലയടിക്കുന്ന വേദിയാണിതെന്നും മതാതീതമായ ആത്മീയതയാണ്, രാജ്യത്തിന്‍റെ നിലവിലെ സാഹചര്യത്തിലും പ്രയാസകരമായ ഒന്നാണ് ഇതെന്നും ശാന്തിഗിരി നവപൂജിതം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്‍റെ ഇന്നത്തെ നേട്ടത്തിന് മഹത്തായ സാമൂഹ്യ ചരിത്രം ഉണ്ട്. ആ ചരിത്ര നിർമ്മാണത്തിൽ സാമൂഹ്യ ആചാര്യന്മാർ പകർന്നു തന്ന വെളിച്ചം ചെറുതല്ലെന്നും ജാതിയുടെ പേരിലുള്ള വിവേചനങ്ങളുടെ ഈറ്റില്ലമായിരുന്നു കേരളം. ആ ഇരുണ്ട കാലത്തെ തകർത്തെറിഞ്ഞത് നവോത്ഥാന നായകന്മാരുടെ ശക്തമായ നിലപാടുകളാണ്. അവരിൽ പലരും ആത്മീയ നേതാക്കൾ ആയിരുന്നു. ആത്മീയ നേതാക്കൾക്ക് സാമൂഹിക പുരോഗതിയിൽ പങ്കുവഹിക്കാൻ കഴിയുമോ എന്ന് ചിലർക്ക് സംശയമുണ്ടായിരുന്നു. ഭൗതികതയ്ക്ക് എതിരെയാണ് ആത്മീയത എന്നാണ് പൊതുവിൽ പറയുന്നത്. കേരളത്തെ സൂക്ഷ്മമായി പഠിച്ചാൽ ഈ സംശയം മാറും. പള്ളികളും മസ്ജിദുകളും ഭരണകൂട ഒത്താശയോടെ ആക്രമിക്കപ്പെടുന്നു. ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെയാണ് ഇത്തരം ഹീനമായ പ്രവർത്തനം നടത്തുന്നത്. ഇത്തരം ഒരു സംഭവവും കേരളത്തിൽ ഉണ്ടാകുന്നില്ല. ഇവിടെയാണ് കേരളം ഒന്നായി നിൽക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വർത്തമാനകാലത്ത് കടന്ന് വരുന്ന വർഗീയ ധ്രുവീകരണ അപകടത്തെ ആശയത്തിൽ തന്നെ പ്രതിരോധിക്കാൻ കഴിയണം എന്ന് പരുപാടിയില്‍ സംസാരിച്ച് കൊണ്ട് എംവി ഗോവിന്ദന്‍ പറഞ്ഞു. ഏതു മതത്തിൽ പെട്ടതായാലും ഒരു വിശ്വാസിയും വർഗീയവാദിയല്ല, വർഗീയവാദിക്ക് വിശ്വാസമില്ല. വർഗീയവാദി ഒരു ഉപകരണമായി വിശ്വാസത്തെ ഉപയോഗിക്കുകയാണ്. കൂട്ടായ്മയിലൂടെ മാത്രമേ വർഗീയ വാദത്തെ തോൽപ്പിക്കാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.