
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പിവി അൻവർ എംഎൽഎ. കൂടിക്കാഴ്ച്ചക്കായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലേക്ക് പിവി അൻവർ എത്തി. എഡിജിപിക്കെതിരെയുള്ള അന്വേഷണ സംഘത്തിൽ തൃപ്തിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയെ കാണട്ടെ എന്നായിരുന്നു അൻവറിന്റെ മറുപടി. ഇന്നലെ വീണ്ടും എഡിജിപിക്കെതിരെ രംഗത്തെത്തിയ അൻവർ വെളിപ്പെടുത്തലുകൾ താൽക്കാലികമായി നിർത്തുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട അന്തർ നാടകങ്ങൾക്കൊടവിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എംആർ അജിത് കുമാർ വ്യക്തമാക്കിയത്. പക്ഷേ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രമായിരുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. ഈ അന്വേഷണം പ്രഹസനമാകുമെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam