
തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയൻ്റെ ഉറപ്പ്.
അതേസമയം, പി പി ദിവ്യയെ പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാതെ ഉരുണ്ട് കളിക്കുകയാണ് പൊലീസ്. പി പി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുത്തിട്ടും ദിവ്യയിലേക്ക് പൊലീസ് ഇതുവരെ എത്തിയില്ല. ദിവ്യ ഇരിണാവിലെ വീട്ടിലില്ലെന്നാണ് വിവരം. പ്രതിയായിട്ടും പ്രതിഷേധമുണ്ടായിട്ടും ദിവ്യക്ക് സാവകാശം നൽകുകയാണ് പൊലീസ്. അതേസമയം, ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വാദം കേൾക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam