
പത്തനംതിട്ട: കോന്നിയിലെ ചൈനാമുക്കിന്റെ പേര് മാറ്റം രാഷ്ട്രീയ പോരിലേക്ക്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം പാസാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം രംഗത്തെത്തി. തീരുമാനത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും അതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യ ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിലയിൽ ചൈന മുക്കിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകിയത്. പല ദേശിയ മാധ്യമങ്ങളിലും ഇത് വാർത്തയായി. പേര് മാറ്റുന്നതിനോട് കടുത്ത വിയോജിപ്പാണ് പ്രദേശിക സിപിഎം നേതൃത്വത്തിന്. ജില്ലാ കമ്മിറ്റിയുടെ പിന്തുണയോടെ പ്രമേയത്തെ എതിർക്കാനാണ് സിപിഎം തീരുമാനം.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ഒറ്റയ്ക്ക് തീരുമാനമെടുത്തതിൽ കോന്നി മണ്ഡലം കമ്മിറ്റിക്കും അസംതൃപ്തിയുണ്ട്. സ്ഥലത്തിന്റെ പേരിന് പിന്നിൽ നെഹ്റുമായി ബന്ധിപ്പിക്കുന്ന ചരിത്രമുള്ളതും നേതാക്കളുടെ എതിർപ്പിന്റെ ആഴം കൂട്ടുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ചക്കെടുക്കാൻ തീരുമാനിച്ചങ്കിലും അജണ്ടയിൽ നിന്ന് ഒഴിവാക്കി. ഡിസിസിയുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച ഒഴിവാക്കിയതെന്നാണ് സൂചന.
1951 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെങ്കൊടികൾ നിറഞ്ഞ കവല നോക്കി കമ്മ്യൂണിസ്റ്റ് ചൈനയോയെന്ന് ചോദിച്ചുവെന്നാണ് ചൈന മുക്ക് പേരിന് പിന്നിൽ നാട്ടിൽ പ്രചരിക്കുന്ന കഥ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam