2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ, സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
ദില്ലി: സംസ്ഥാന സര്‍ക്കാരിനെതിരെ ഓർത്തോഡോക്സ് വിഭാഗം സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. 2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ, സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭ സമിതി രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്രസേനയുടെ സഹായത്തോടെ കോടതിവിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പോലീസിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ സമാന്തര ഭരണം നടത്തുകയാണ്. 2018 ലും 2019 ലും പാത്രിയര്‍ക്കീസ് ബാവ മാര്‍ അപ്രേം ദ്വിതീയന്‍ കേരളത്തിൽ എത്തിയപ്പോൾ സംസ്ഥാന അതിഥിയാക്കി. ഇത് സമാന്തര ഭരണം ഉറപ്പാക്കാൻ ആണെന്നും ഓർത്തോഡോക്സ് വിഭാഗം ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേരളത്തിലെ 9 പള്ളികൾ പൂട്ടി കിടക്കുകയാണ്. പള്ളികൾ വിട്ടു തരണം എന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നൽകിയ കത്ത് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറുകയാണ് ചെയ്തത്. യാക്കോബായ വിഭാഗത്തിന്റെ 2002 ലെ ഭരണഘടന സുപ്രീം കോടതി അസാധു ആക്കിയിരുന്നതാണ്. യാക്കോബായ സഭ ഇപ്പോൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണ് എന്നും ഓർത്തോഡോക്സ് സഭ ഹര്‍ജിയില്‍ ആരോപിക്കുന്നു.