
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ലത്തീൻ അതിരൂപത. അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെയും സർക്കുലർ വായിക്കും. ഇത് ആറാം തവണയാണ് തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. തുറമുഖ സമരത്തിന്റെ നൂറാം ദിനം തികയുന്ന ഒക്ടോബർ 27 ന് കടലിലും കരയിലും സമരം സംഘടിപ്പിക്കും. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ലത്തീൻ അതിരൂപത ആഹ്വാനം ചെയ്തു. അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് നൂറാം ദിവസത്തെ സമരം. തുറമുഖ കവാടത്തിലെ ഉപരോധ സമരം നാളെ 70 മത്തെ ദിവത്തിലേക്ക് കടക്കുകയാണ്.
അതേ സമയം, വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം സ്വന്തം നിലയിൽ നടത്താൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് പഠനം പൂർത്തിയാക്കാനാണ് നീക്കം. ഇതിനായി ഏഴ് പേരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമരക്കാരുടെ ആറ് അവശ്യങ്ങളിലും സർക്കാർ അനുകൂല തീരുമാനം ഉറപ്പാക്കിയെന്ന വാർത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സമരസമിതി കുറ്റപ്പെടുത്തുന്നത്
ഉന്നയിച്ച ആവശ്യങ്ങളിൽ ന്യായത്തോടെയും യാഥാർഥ്യബോധത്തോടെയും തീരുമാനം ഉണ്ടായിട്ടില്ലെന്നും തീരദേശ ജനതയെ വികസനവിരോധികളായി മുദ്രകുത്താനുള്ള ശ്രമം ശരിയല്ലെന്നും അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് അടക്കം 14 ജില്ലാ കേന്ദ്രങ്ങളിലും കലാസാംസ്കാരിക കൂട്ടായ്മയും നേരത്തെ സംഘടിപ്പിച്ചു. അതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി സാമഗ്രികൾ കൊണ്ടുവന്ന ജങ്കാർ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ നിരത്തി തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ലോറികളും തടഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam