
കണ്ണൂര്‍: ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു അദ്ദേഹം. സംസ്കാരം മറ്റന്നാൾ നടക്കും. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.
ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. 1951 ൽ ആണ് ജമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജമിനി സർക്കസ് തുടങ്ങിയത്. പിന്നീട് 1977 ഒക്ടോബർ 2 ന് ജംബോ സർക്കസും തുടങ്ങി. കണ്ണൂർ വാരത്ത് 1924 ജൂൺ 13 ആയിരുന്നു ജനനം.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് എം വി ശങ്കരന്‍. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസിന്‍റെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ശങ്കരന്‍ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് ശരവേഗത്തിലായിരുന്നു.പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സര്‍ക്കസ് ആരംഭിച്ചത്. സര്‍ക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam