
പത്തനംതിട്ട: ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്കെതിരായ അധിക്ഷേപത്തിലുറച്ച് സിഐടിയു നേതാവ്. എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം പറഞ്ഞതാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പിബി ഹര്‍ഷകുമാര്‍ പറഞ്ഞു. മുൻ പ്രസ്താവനയിൽ ഉറച്ച ഹര്‍ഷകുമാര്‍ മിനിക്കെതിരെ അധിക്ഷേപം തുടര്‍ന്നു.
നികൃഷ്ടജീവി പരാമർശത്തിന് പോലും അർഹതപ്പെട്ട ആളാണ് മിനിയെന്ന് ഹര്‍ഷകുമാര്‍ ആരോപിച്ചു. അത്രവരെ പോയില്ല എന്നേയുള്ളൂ. മിനി പലതും വിളിച്ചു പറയുന്ന ആളാണ് നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചുപറയുന്ന സ്ത്രീയാണ്. മന്ത്രി വീണ ജോർജിന്‍റെ ഭർത്താവ് മന്ത്രി മന്ദിരത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് മിനി പറഞ്ഞു. മന്ത്രി ഭർത്താവ് പത്തനംതിട്ടയിലാണ് താമസിക്കുന്നത്.
നാട്ടിൻപുറത്തെ കർഷകനാണ് മന്ത്രിയുടെ ഭർത്താവ്. സിപിഎം പാട്ട കുലുക്കി പിരിവ് നടത്താറുണ്ട്. എന്നാൽ, അതിനുശേഷം മനുഷ്യന്‍റെ കാര്യങ്ങളിൽ ഇടപെടും. എസ്‍യുസിഐ പിരിവ് മാത്രമാണ് നടത്തുന്നത്. കേന്ദ്രം നൽകാനുള്ള പണത്തെ കുറിച്ച് സമരക്കാർ പറയുന്നില്ല. ആശാ പ്രവർത്തകർക്കായി നിരന്തരം സമരം ചെയ്തത് സിഐടിയു ആണ്. അന്നൊന്നും ഈ ശക്തികളെ കണ്ടിട്ടില്ലെന്നും പിബി ഹര്‍ഷകുമാര്‍ പറഞ്ഞു. അതേസമയം, സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്നായിരുന്നു അധിക്ഷേപത്തിന് എസ് മിനിയുടെ മറുപടി. തന്നെ നികൃഷ്ട ജീവിയെന്ന് വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമുണ്ട്. ആശാ വർക്കർമാരുടെ സമരത്തോടെ സിഐടിയുവിന്റെ ആണിക്കല്ല് ഇളകി. ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി പ്രതികരിച്ചു.
ആശ വര്‍ക്കര്‍മാരോട് പാര്‍ട്ടിക്ക് ശത്രുതയില്ല- എംവി ഗോവിന്ദൻ
ആശ വര്‍ക്കര്‍മാരോട് പാര്‍ട്ടിക്ക് ശത്രുതയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സമരം നടത്തുന്ന നേതൃത്വത്തോട് വിയോജിപ്പുണ്ട്. അതിൽ അരാജകവാദികളുണ്ട്. ഗെയിൽ പദ്ദതിയെ എതിർത്ത ടീമുകൾ ഇതിലുണ്ട്.ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ട്: ആവശ്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. കുടിശ്ശിക ഇപ്പോഴും കേന്ദ്രം നൽകാനുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് പാർട്ടിയെതിരല്ല. ഇനിയും ചർച്ചയാകാം. യുഡിഎഫിന് രാഷ്ട്രീയ താൽപര്യം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്ന് വെറുതെ പറയുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, കീട പരാമര്‍ശം തള്ളി എംവി ഗോവിന്ദൻ രംഗത്തെത്തി. വിമര്‍ശിക്കാൻ മോശം പദപ്രയാഗം നടത്തേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam