
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിനിടെ ഗാന്ധി ചിത്രം തകർത്തതിൽ എസ്എഫ്ഐക്ക് പങ്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കൃത്യത്തിന് പിന്നിൽ ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മുൻ കൽപ്പറ്റ എംഎൽഎയും സിപിഎം നേതാവുമായ സികെ ശശീന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ ഗാന്ധി ചിത്രം തകർത്തതാണെന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണം.. ആരാണ് ഗാന്ധി ചിത്രം തകർത്തതെന്ന് നേതൃത്വം വ്യക്തമാക്കണം. ഗാന്ധിജി കോൺഗ്രസിൻ്റെ മാത്രം സ്വത്തല്ലെന്നും സികെ ശശീന്ദ്രൻ പറഞ്ഞു.
ജൂൺ 24-ന് നടന്ന എംപി ഓഫീസ് ആക്രമണത്തിന് ശേഷം ഓഫീസിലുണ്ടായിരുന്നവരെ പൊലീസ് നീക്കം ചെയ്യുകയും പിന്നീട് പൊലീസ് ഫോട്ടോഗ്രാഫർ സ്ഥലത്ത് എത്തി ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ചുമരിൽ ഉണ്ടായിരുന്നു. എന്നാൽ വൈകിട്ട് 4.29-ന് രണ്ടാമത്തും ചിത്രങ്ങൾ എടുത്തപ്പോൾ ഗാന്ധിജിയുടെ ചിത്രങ്ങൾ തറയിൽ കിടക്കുകയായിരുന്നുവെന്നും പൊലീസിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ മൊഴി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് എസ്.പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സഭയിൽ പറഞ്ഞു.
അതേസമയം ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് പോലീസ് വീഴ്ച മറയ്ക്കാൻ ആണെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. അന്വേഷണം തുടങ്ങുന്നതിന് മുൻപ് മുഖ്യമന്ത്രി ഇത് പറഞ്ഞതാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോലീസ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്. പോലീസ് ഫോട്ടോഗ്രാഫർ കയറി ഇറങ്ങിയതിന് ശേഷവും എസ്എഫ്ഐ പ്രവർത്തകർ ഓഫീസിന് സമീപത്തായി ഉണ്ടായിരുന്നു. പോലീസ് സാന്നിധ്യത്തിൽ എസ്.എഫ്.ഐ ആക്രമണം നടത്തുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. അത് മറച്ച് വെക്കുകയാണെന്നും സംഷാദ് മരക്കാർ ആരോപിച്ചു.
രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് വയനാട് എസ്.പിയുടെ റിപ്പോർട്ട്. ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തത് എസ്.എഫ്.ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ട് പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്. പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam