
കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന മറ്റ് ഏഴ് പേരും പ്രതികളാണ്. നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നും സംഘർഷമുണ്ടാക്കിയെന്നുമാണ് കേസ്.
എൻസിസി ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കൾ എൻസിസി ക്യാമ്പിലെത്തിയത്. അന്വേഷിക്കാൻ വന്ന ഭാഗ്യലക്ഷ്മി തങ്ങളെയും അധ്യാപകരെയും ചേർത്ത് മോശം പരാമർശം നടത്തി എന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. തുടർന്ന് ഭാഗ്യലക്ഷ്മിയും കുട്ടികളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇന്ന് തൃക്കാക്കര പൊലീസ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് എസ്എഫ്ഐ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേർക്കെതിരെയും അടക്കം 10 പേർക്കെതിരെ കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നും സംഘർഷമുണ്ടാക്കിയെന്നുമാണ് കേസ്. ഭക്ഷ്യവിഷബാധയെന്ന വിവരം ലഭിച്ചതോടെ ക്യാമ്പിലേക്ക് നാട്ടുകാരും രക്ഷിതാക്കളുമെല്ലാം എത്തിയത് സംഘർഷത്തിന് കാരണമായി. തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ച് വിട്ടു.
കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുനൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ് അനുഭവപ്പെട്ടത്. ചിലർക്ക് ഛർദ്ദിയും വയറിളക്കവുമുണ്ടായി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. അതിനിടെ സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾ പരാതി പറഞ്ഞു. എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam