'ആത്മഹത്യക്ക് തലേന്ന് യുവാവിനൊപ്പം പുറത്ത് പോയി'; ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി സഹപാഠികള്‍

By Web TeamFirst Published Dec 14, 2019, 8:22 AM IST
Highlights

ഇസ്ലാം മതത്തിലേക്ക് മാറുന്നതിനെ കുറിച്ച് തങ്ങളോട് പറയാറുണ്ടായിരുന്നെന്നും ഇനി യുവാവുമായി ബന്ധത്തിനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായും സഹപാഠികള്‍

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തത് സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹപാഠികള്‍. യുവാവുമായി പെണ്‍കുട്ടിക്ക് ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തല്‍. മരിച്ച പെണ്‍കുട്ടിയുടെ കുടംബത്തിന്‍റെ ആരോപണം ശരിവെക്കുന്നതാണ് സഹപാഠികളുടെ വെളിപ്പെടുത്തലും. ഇതര മതസ്ഥനായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‍തതെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം.

ആത്മഹത്യ ചെയ്‍തതിന്‍റെ തലേന്ന് യുവാവുമായി പെണ്‍കുട്ടി പുറത്ത് പോയിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്. അന്ന് പെണ്‍കുട്ടി യൂണിഫോമല്ലാതെ മറ്റൊരു വസ്ത്രം ബാഗിലെടുത്തിരുന്നു. കൂടാതെ യുവാവിന്‍റെ വീട്ടുകാര്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതില്‍ പെണ്‍കുട്ടി മാനസിക പ്രയാസം നേരിട്ടിരുന്നതായും സഹപാഠികള്‍ പറഞ്ഞു.മതം മാറുന്നതിനെ കുറിച്ച് തങ്ങളോട് പറയാറുണ്ടായിരുന്നെന്നും ഇനി യുവാവുമായി ബന്ധത്തിനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായും സഹപാഠികള്‍ പറഞ്ഞു. 

പെൺകുട്ടി ആത്മഹത്യ ചെയ്തത് യുവാവിന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. യുവാവിന്‍റെ ഉമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരിയും പറഞ്ഞിരുന്നു.

ഇതര മതക്കാരനായ യുവാവുമായി പെൺകുട്ടി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുമായി അടുപ്പമുള്ള യുവാവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടിരുന്നു. 


 

click me!