
തിരുവനന്തപുരം: തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായി യോഗം ചേരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും. തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി രാഷ്ട്രീയ പോരിലേക്ക് മാറുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കിയാണ് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പകല്‍പ്പൂരം ഒരുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. പിന്നാലെ ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധി അവതരിപ്പിക്കാന്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ നീക്കം നടത്തുന്നുണ്ട്. മിനി പൂരമൊരുക്കാനുള്ള നീക്കം സുരക്ഷയെ തട്ടി തീരുമാനമാകാതെ നില്‍ക്കുകയാണ്. പതിനഞ്ച് ആനകളെ നിരത്തിയുള്ള മിനി പൂരത്തിന് അനുമതി ലഭിക്കാന്‍ ഇടയില്ല.
അതേസമയം ആനകളെ കുറച്ച് മേള അകമ്പടിയില്‍ പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള സാധ്യതയും പാറമേക്കാവ് ദേവസ്വം തേടുന്നുണ്ട്. മഹിളകളുടെ മഹാ സംഗമത്തില്‍ പ്രധാനമന്ത്രി പൂരത്തിനായി സഹായ പ്രഖ്യാപനം നടത്തുമോ എന്നതാണ് ഉറ്റു നോക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും വരെ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഇടത് നിലപാട്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam