ചെയ്തതൊന്നും മറന്നിട്ടില്ല; പ്രധാനമന്ത്രിക്ക് പേരെടുത്ത് വിമര്‍ശനം; സിഎഎയിൽ രാഹുൽ നിലപാട് പറയണം: മുഖ്യമന്ത്രി

By Web TeamFirst Published Apr 16, 2024, 12:17 PM IST
Highlights

പ്രളയം, കൊവിഡ്, നിപ തുടങ്ങിയ ദുരന്തങ്ങൾ നടന്ന നാടാണ് നമ്മുടെ സംസ്ഥാനം. കേരളം വികസിപ്പിക്കും എന്ന് ബിജെപി പറയുമ്പോൾ അവർ ചെയ്തത് കേരളം മറക്കില്ല

കോഴിക്കോട്: കേരളത്തെ വലിയ തോതിൽ വികസിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാഗ്ദാനം വിശ്വസിക്കാൻ കഴിയാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ന് ശേഷം കേരളത്തിന് വേണ്ടി എന്ത് സഹായമാണ് കേന്ദ്രം ചെയ്തതെന്ന് ചോദിച്ച അദ്ദേഹം, കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ജനം മറക്കില്ല. കേരളത്തിന് ഒരു കൈത്താങ്ങ് പോലും പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം നൽകിയില്ല. സംസ്ഥാനത്തിന്റെ അവകാശമായി പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങളും ചോദിച്ചിട്ടും ഒന്നും ലഭിച്ചില്ലെന്ന് അദ്ദേഹം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞു.

ഇക്കുറി തെരഞ്ഞെടുപ്പ് നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ഇവ ഇല്ലാതായാൽ രാജ്യം തന്നെ ഇല്ലാതാവും. രാജ്യത്തിന് വലിയ ആപത്ത് സംഭവിക്കൻ പോകുന്നു എന്ന തിരിച്ചറിവ്  ജനങ്ങൾക്ക് ഉണ്ട്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. അതല്ല എങ്കിൽ രാഹുൽ ഇക്കാര്യം വ്യക്തമാക്കണം.  മോഡി വന്നു ഒരുപാട് വാഗ്ദാനങ്ങൾ നൽകി. കേരളത്തെ വലിയ തോതിൽ വികസിപ്പിക്കും എന്നു പറഞ്ഞു. 10 വർഷക്കാലം രാജ്യത്തിൻറെ പ്രധാന മന്ത്രി ആയ ആളാണ്. 2016 നേഷം എന്ത് നന്മ ആണ് കേരളത്തിന് ചെയ്തത്?

കേരളം വികസിപ്പിക്കും എന്ന് ബിജെപി പറയുമ്പോൾ അവർ ചെയ്തത് കേരളം മറക്കില്ല. പ്രളയം, കൊവിഡ്, നിപ തുടങ്ങിയ ദുരന്തങ്ങൾ നടന്ന നാടാണ് കേരളം. ഈ രാജ്യത്തിന്റെ ഭാഗമല്ലേ കേരളം. എന്നിട്ടും ഒരു കൈത്താങ്ങ് പോലും നൽകിയില്ല. അർഹതപ്പെട്ട സഹായം പോലും നിഷേധിച്ചു. ഒരു നാട് തകരട്ടെ എന്ന നിലപാട് എടുത്തു. അവരാണോ നാട് വികസിപ്പിക്കാൻ പോകുന്നത്? വിദേശ സഹായം പോലും അക്കാലത്ത് കേരളത്തിന് നിഷേധിക്കപ്പെട്ടു. ഗുജറാത്തിൽ പ്രളയം ഉണ്ടായപ്പോ വിദേശ സഹായം തേടിയ മുഖ്യമന്ത്രി ആണ് മോഡി. എങ്ങനെ രക്ഷപ്പെടും എന്നു കാണട്ടെ എന്ന നിലപാട് ആണ് കേരളത്തിനോട്? നാടിന്റെ വികസനത്തിന് ആവശ്യമായ കെ റെയിൽ പദ്ധതിക്ക് അനുമതി തരാതെ നീട്ടിക്കൊൃണ്ടുപോവുകയാണ്. ഇനി കേന്ദ്രം അനുമതി തരുമ്പോൾ മതി പദ്ധതിയെന്ന് എന്ന് സംസ്ഥാനം നിലപാടെടുത്തു.

എയിംസിന് വേണ്ടി സംസ്ഥാനം എത്ര തവണ കേന്ദ്രത്തിന് മുന്നിൽ വന്നു? എന്തായിരുന്നു തടസം? നൽകിയില്ലല്ലോ. ആ നിങ്ങൾ ആണോ കേരളത്തെ വികസിപ്പിക്കും എന്നു പറയുന്നത്. ഒന്നാം ബിജെപി സര്‍ക്കാര്‍ ജന വിരുദ്ധ നിലപാടുകൾ എടുത്തു. ആർഎസ്എസിന് അടിത്തറയിട്ടു. രണ്ടാം ഊഴത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കി. മത നിരപേക്ഷത തകർക്കാൻ ഉള്ള ശ്രമം തുടങ്ങി. ഇതൊക്കെ നടക്കുമ്പോൾ എങ്ങനെ രാഹുലിനെ വിമര്‍ശിക്കാതിരിക്കും? പൗരത്വ പ്രശ്നത്തിൽ കോൺഗ്രസ് എന്തെങ്കിലുമൊരു നിലപാട് എടുത്തോ? സിഎഎയിൽ നിലപാടെടുത്തതും പ്രതിഷേധിച്ചതും ഇടതുപക്ഷമായിരുന്നു. കേന്ദ്രത്തിലെ കോൺഗ്രസ് നേതാക്കൾ നിർദേശിച്ചത് കൊണ്ടല്ലേ കേരളത്തിൽ സിഎഎ സമരത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയത്? അത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. സിഎഎ നിയമ ഭേദഗതി ചട്ടം രൂപീകരിക്കുന്ന ഘട്ടത്തിലും കോൺഗ്രസ് മിണ്ടിയില്ല. രാഹുൽ വലിയ യാത്ര നടത്തിയ ആളാണ്. ഒരുപാട് ലോക കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ പൗരത്വ പ്രശ്നത്തിൽ ക മ മിണ്ടിയില്ല. പത്രികാ സമര്‍പ്പണത്തിന് വന്നപ്പോൾ പോലും മിണ്ടിയില്ല. നിങ്ങളുടെ നിലപാട് എന്താണ്? രാഹുൽ ഗാന്ധി അത് വ്യക്തമാക്കണം. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. അതില്ലാത്തപ്പോൾ വിമര്‍ശിക്കും. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ  ഒരക്ഷരം ഇല്ല. പ്രതിപക്ഷ നേതാവ് പച്ച കള്ളം പ്രചരിപ്പിക്കുന്നു. ഇതിനെ ഞങ്ങൾ വിമർശിച്ചില്ലെങ്കിൽ ഞങ്ങളും പോഴന്മാർ ആയിപ്പോകില്ലേ രാഹുൽ ഗാന്ധി? സംഘ പരിവാര മനസ്സുമായി ഒട്ടി നിൽക്കുന്ന അവസ്ഥ ആണ് കോൺഗ്രസിന്. 18 എംപി മാരെ ജയിപ്പിച്ച ജനങ്ങളോട് നീതി പുലർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!