
തിരുവനന്തപുരം: ലോക ബാഡ്മിന്‍റണ്‍ കിരീടം നേടിയ പി വി സിന്ധുവിനെ ആദരിച്ച് കേരളം. തിരുവനന്തപുരത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സിന്ധുവിനോടുള്ള കേരളത്തിന്‍റെ സ്നേഹവും ആദരവും പകര്‍ന്നുനല്‍കിയത്. കേരളത്തിലെയെന്നല്ല എല്ലാ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാജയങ്ങളില്‍ പതറാതെ വിജയത്തിലേക്ക് എത്താന്‍ സിന്ധുവിനെ മാതൃകയാക്കാം എന്നും ചൂണ്ടികാട്ടി.
പിണറായിയുടെ വാക്കുകള്‍
പി വി സിന്ധുവിന്റെ ബാഡ്മിന്‍റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണ്. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പി. വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുൻപ് നടന്ന രണ്ടു ലോക ചാമ്പ്യൻഷിപ്പുകളിൽ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതോടെ ചിലർ വലിയ തോതിൽ കുറ്റപ്പെടുത്തി. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റൺ കോർട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് സിന്ധു തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധു.
കഴിവുറ്റ കൗമാരതാരനിര കേരളത്തിനുണ്ട്. കായികരംഗത്ത് കേരളം വലിയ കുതിപ്പ് നടത്തുകയാണ്. പ്രായഭേദമന്യേ മുഴുവൻ പേരേയും കളിക്കളത്തിലെത്തിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ നയം. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണം അഭ്യർത്ഥിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam