
കണ്ണൂര്‍: ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നാല് മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ തുടങ്ങി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തിൽ സജീവമാകും. സിപിഎം വിട്ട ടി കെ ഗോവിന്ദന്റെയും വി കുഞ്ഞികൃഷ്ണന്റെയും സ്ഥാനാർത്ഥിത്വം ജില്ലയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും.
ധർമ്മടത്ത് പോര് മുറുകുകയാണ്. ധർമ്മടത്ത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവത്തിന്റെ ബലത്തിലാണ് മൂന്നാം തവണയും മത്സരിക്കുന്നത്. പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അവിടെ ടി കെ ഗോവിന്ദന് കോൺഗ്രസ് പിന്തുണ നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം വി ഗോവിന്ദനെതിരെ മത്സരിച്ച് ഭൂരിപക്ഷം 22,000ലേക്ക് കുറച്ചിരുന്നു. അതിന് മുമ്പ് നാൽപ്പതിനായിരത്തിനടുത്തായിരുന്നു ഭൂരിപക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam