നവകേരള നിർമ്മിതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി; ആഞ്ഞടിച്ച് ചെന്നിത്തല

By Web TeamFirst Published Feb 11, 2020, 11:49 AM IST
Highlights

ഇഛാശക്തി ഇല്ലാത്ത സർക്കാർ ഭരിച്ചാൽ എന്ത് സംഭവിക്കും എന്നതിന്റെ നേർകാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം: നവകേരള നിർമ്മിതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകബാങ്ക് സഹായം വകമാറ്റിയതിന് കേന്ദ്ര സർക്കാരിന് പലിശ നൽകേണ്ട അവസ്ഥയിലാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസത്തേയും പ്രതിരോധപ്രവർത്തനങ്ങളേയും ലാഘവത്തോടെ കാണുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

2018ലെ മഹാപ്രളയത്തിന് ശേഷം ഒന്നര വർഷമായിട്ടും റീബിൽഡ് കേരള പദ്ധതിക്ക് സമഗ്ര രൂപരേഖയായില്ല. കഴിഞ്ഞ വർഷം വീണ്ടും പ്രളയമുണ്ടായി. എന്നാൽ, പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പാവങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഇഛാശക്തി ഇല്ലെന്ന് പ്രതിപക്ഷം അരോപിച്ചു. മന്ത്രിസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ റീബിൽഡ് കേരള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 1850 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. 827 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും ലോകബാങ്ക് സഹായത്തിന്റെ ആദ്യഗന്ധുവായ 1750 കോടി വിവിധ വകുപ്പുകൾക്ക് കൈമാറിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇഛാശക്തി ഇല്ലാത്ത സർക്കാർ ഭരിച്ചാൽ എന്ത് സംഭവിക്കും എന്നതിന്റെ നേർകാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രളയത്തിന് ശേഷം പദ്ധതി പ്രഖ്യാപങ്ങൾ മാത്രമാണ് നടന്നത് ഒന്നും താഴെ തട്ടിൽ എത്തിയില്ല. വാചകമടിക്കുള്ള ഓസ്കാർ സംസ്ഥാന സർക്കാരിന് നൽകണമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കേരള പുനർനിർമ്മാണം നല്ല നിലയിൽ നടക്കുന്നുവെന്നും ഒരു ജില്ലയോടും വിവേചനം ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

click me!