ശ്യാമളയെ സംരക്ഷിച്ച് പിണറായി, പഴി ഉദ്യോഗസ്ഥർക്ക് മാത്രം; നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

By Web TeamFirst Published Jun 24, 2019, 1:40 PM IST
Highlights

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ഭാര്യ ബീന, ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളക്കെതിരെ ഗുരുതരപരാതികൾ ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രി പഴിക്കുന്നത് നഗരസഭാ ഉദ്യോഗസ്ഥരെ മാത്രമാണ്. 

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും സിപിഎമ്മിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. അതേസമയം ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ഭാര്യ ബീന, ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളക്കെതിരെ ഗുരുതര പരാതികൾ ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രി പഴിക്കുന്നത് നഗരസഭാ ഉദ്യോഗസ്ഥരെ മാത്രമാണ്. സാജന്‍റെ വ്യവസായ സംരഭത്തിന് നഗരസഭ അനുമതി നിഷേധിച്ചപ്പോൾ പി ജയരാജനോട് പരാതിപ്പെട്ടതാണ് ശ്യാമളയുടെ വിരോധത്തിന്‍റെ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന കുറ്റപ്പെടുത്തൽ. സാജൻ കണ്ണൂരിലെ സിപിഎം വിഭാഗീയതയുടെ ഇരയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമർശനം. 

അടിയന്തരപ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയിൽ നിരവധി തവണ പ്രതിപക്ഷം പ്രതിഷേധിച്ചു. കണ്ണൂരിൽ അമ്യൂസ്മെൻറ് പാർക്ക് വരെ തുടങ്ങിയ സിപിഎം ഒരു പാവം പ്രവാസിയെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ കെഎം ഷാജി പറഞ്ഞു.ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ശ്യാമളക്കെതിരെ ഒന്നും പറഞ്ഞില്ല. കെട്ടിട നിർമ്മാണങ്ങൾക്കുള്ള അനുമതി നൽകുന്നതിലടക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതിപക്ഷം തൃപ്തരായില്ല. 

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇടക്ക് സഭ നിർത്തിവെച്ചെങ്കിലും വീണ്ടും ചേർന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിന് പിന്നാലെ നടപടി പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

click me!