
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണ്. രാഹുൽ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി, ഭാവിയുടെ വാഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
രാഹുലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. എവിടെയാണ് ഒളിപ്പിച്ചത് എന്ന് പറഞ്ഞാൽ പിടിക്കാമെന്നും രാഹുൽ ഒളിച്ചിരിക്കുന്നത് കോൺഗ്രസ് സംരക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽദോസ് കുന്നപ്പള്ളിയെയും വിന്സന്റിനെയും പരാമർശിച്ച മുഖ്യമന്ത്രി,അവർക്കെതിരെ എന്താണ് കോൺഗ്രസ് നടപടി എടുക്കാത്തതെന്നും ചോദിച്ചു.
പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എംപിമാര്‍ സര്‍ക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാരോ എന്ന് ചോദിച്ച മുഖ്യമന്ത്രി എല്ലാം ജനം തീരുമാനിക്കുമെന്നും മറുപടി നൽകി. തന്‍റെ കാര്യം തീരുമാനിക്കുക പാര്‍ട്ടിയാണ്. പത്മകുമാറിന്‍റെ വിഷയം കോടതിയുടെ പരിഗണനയിലാണ്. തെറ്റ് ചെയ്തവരെ സിപിഎം സംരക്ഷിക്കില്ല.
വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെയും മുഖ്യമന്ത്രി ആക്ഷേപമുന്നയിച്ചു. മുൻഗണന പട്ടിക സര്‍ക്കാര്‍ നൽകിയത് സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ്. ആ നിര്‍ദേശം ഗവര്‍ണര്‍ ലംഘിക്കുന്നു. ജയകുമാറിനെ ദേവസ്വം പ്രസിഡന്‍റാക്കിയത് സര്‍ക്കാരിന്‍റെ തീരുമാനമാണ്. ബി അശോകിന്‍റെ ഹര്‍ജി അസാധാരണ നടപടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയകുമാര്‍ വിരമിച്ച ഉദ്യോഗസ്ഥനാണ്. സര്‍വീസിന്‍റെ ഭാഗമല്ല. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ആരോപണം രണ്ട് കയ്യുമുയര്‍ത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങള്‍ ചെയ്തതാണ്. എല്ലാം ചെയ്തത് ആര്‍ബിഐ അനുമതിയോടെയാണ്.