പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടാനിരിക്കെയാണ് യാത്ര മാറ്റിവെച്ചത്. ദില്ലിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ യാത്ര മാറ്റി വെച്ചു. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടാനിരിക്കെയാണ് യാത്ര മാറ്റിവെച്ചത്. ദില്ലിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര തീരുമാനിച്ചിരുന്നത്. ഒക്ടോബർ രണ്ട് മുതൽ നാല് വരെ ഫിൻലൻഡിലും അഞ്ച് മുതൽ ഏഴ് വരെ നോർവേയിലും ഒമ്പത് മുതൽ 12 വരെ യുകെയിലും സന്ദർശനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
യൂറോപ്യൻ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്. ഇതിനായി മൂന്ന് ഇതിനായി ഏജൻസികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാൻ ആളെ വയ്ക്കുന്നത്.
സന്ദർശനം നടത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയാണ് അതത് സ്ഥലത്തെ വീഡിയോ ചിത്രീകരിക്കാനായി ഏജൻസിയെ കണ്ടെത്തിയത്. വീഡിയോ കവറേജിന്‍റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീർഷകത്തിൽ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പി ആർ ഡി യിൽ നിന്നാണ് ഉത്തരവിറങ്ങിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്.
ഫിൻലൻഡിൽ മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെ വീഡിയോ , ഫോട്ടോ കവറേജ് ചെയ്യുന്നത് സുബഹം കേശ്രീ എന്നയാളാണ്. ഇതിനായി 3200 യൂറോ (2,54, 224 രൂപ)ആണ് നല്‍കുക. നോർവേയിൽ മൻദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോർവീജിയൻ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാൾക്ക് ലഭിക്കുന്നത്. യു.കെ യിൽ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക. വീഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ഈ മൂന്നുപേരും നൽകിയ ക്വട്ടേഷൻ സർക്കാർ അംഗീകരിച്ചു.