
കണ്ണൂർ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യനുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ സംസ്ഥാനത്ത് സിപിഎം ബോധപൂർവ്വ ശ്രമം നടത്തുന്നുവെന്ന് ബിജെപി നേതാവ് എംടി രമേശ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അപകീർത്തി പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിയെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഈ വിഷയത്തിലെ നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നത് സംഘർഷമുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ്. ജുഡീഷ്യൽ സംവിധാനത്തേയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും അവർ വെല്ലുവിളിക്കുകയാണ്. ഡിവൈഎഫ്ഐക്ക് കൊടിയിൽ മാത്രമല്ല വെള്ളനിറമുള്ളത്. അവർക്ക് വെള്ളക്കാരന്റെ മനസുമാണ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം. സുപ്രീം കോടതി തള്ളിയ കേസാണ്. ഇതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി പിന്തുണ നൽകുകയാണോ? സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും എംടി രമേശ് പറഞ്ഞു.
അതിനിടെ കണ്ണൂരിൽ വിവാദ ഡോക്യുമെന്ററി പ്രദർശനം നടത്തുന്നതിനെതിരെ ബി ജെ പി ജില്ലാ പ്രസിഡണ്ട് പൊലീസിൽ പരാതി നൽകി. മാങ്ങാട്ടുപറമ്പിലെ ഡോക്യുമെന്ററി പ്രദർശനം തടയണമെന്നാണ് ആവശ്യം. സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. പ്രദർശനം നിരോധിക്കണമെന്നാണ് ആവശ്യം. പ്രദർശനത്തിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പൊലീസ് തടയുന്നില്ലെങ്കിൽ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam