
തിരുവനന്തപുരം: ആളറിയാതെ പൊലീസ് തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ഇടപെട്ട് മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.
യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. അമളി മനസിലായ മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടത്. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ഇടയിൽ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് നിനക്കൊന്നും ഒരു പണിയും ഇല്ലേഡേ എന്നും നീയൊക്കെ തെണ്ടാൻ പോ എന്നും ക്ഷുഭിതനായി ദത്തൻ മറുപടി പറഞ്ഞത്. പിന്നീട് ഇദ്ദേഹം സെക്രട്ടേറിയേറ്റിലേക്ക് നടന്നുപോയി.
കൈക്കുഞ്ഞുമായി പൊയ ഒരു സ്ത്രീയെയും ജോലിക്കായി പോയ രണ്ട് സ്ത്രീകളെയും മാത്രമാണ് പൊലിസ് സെക്രട്ടറിയേറ്റ് അനക്സിന് മുന്നിലെ പ്രസ് ക്ലബ് റോഡിൽ സ്ഥാപിച്ച ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. സെക്രട്ടറിയേറ്റ് ജീവനക്കാരെ ആദ്യം കടത്തിവിട്ടിരുന്നില്ല. മൂന്ന് ഗേറ്റ് ഉപരോധിച്ച പ്രതിഷേധക്കാരും രാവിലെ അവിടേക്കെത്തിയില്ല. ട്രെയിൻ ഇറങ്ങി ജീവനക്കാർ കൂട്ടത്തോടെ ഇങ്ങോട്ടെത്തി. കന്റോൺമെന്റ് ഗേറ്റ് വഴി പോകാനുള്ള പൊലിസിന്റെ നിർദ്ദേശം ജീവനക്കാർ തള്ളിയതോടെ പൊലീസിന് വഴങ്ങേണ്ടി വന്നു.
അഞ്ച് മണിക്കൂർ പിന്നിട്ട ഉപരോധ സമരത്തിൽ ജനം വലഞ്ഞു. തിരുവനന്തപുരം നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എംസി റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പാളയം - കിഴക്കേക്കോട്ട റൂട്ടിൽ വാഹനങ്ങൾ പോകുന്നില്ല. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam