
തിരുവനന്തപുരം: കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുന്നു. ഉപകരണങ്ങൾ വൈകാതെ നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് പറയുമ്പോഴും നടപടികൾ വേഗത്തിലല്ലെന്നത് ഇവരെ ആശങ്കയിലാഴ്ത്തുന്നു. ഒരു വർഷം മുമ്പ് അപേക്ഷ നൽകിയ കുട്ടികൾ പോലും കേൾവി തിരിച്ചുകിട്ടാതെ സങ്കടത്തിലാണ്. കണ്ണൂർ എളയാവൂരിലെ അനുഷ്കയും അവരിൽ ഒരാളാണ്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കാതടഞ്ഞു പോയതാണ് അനുഷ്‌കയ്ക്ക്. എന്നാൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേൾവി തിരിച്ചുകിട്ടി. കോംക്ലിയർ ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങൾ കേടായതോടെ പത്ത് വർഷമായി കേട്ട ശബ്ദങ്ങൾ അകന്നു. സ്കൂളിൽ പോകാതായി, അധികം മിണ്ടാതെയുമായി. ഉപകരണങ്ങൾ നന്നാക്കാൻ 1.75 ലക്ഷം രൂപ വേണം. മെക്കാനിക്കൽ വർക്‌ഷോപ് ജീവനക്കാരനായ അച്ഛന് താങ്ങാനാവുന്നതല്ല ഈ തുക.
കഴിഞ്ഞ വർഷം നവംബറിലാണ് ശ്രവണ ഉപകരണം തകരാറിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് വഴി സാമൂഹിക സുരക്ഷാ മിഷനിൽ അപേക്ഷ നൽകി. അനുഷ്കയുടെ പേരിൽ കണ്ണൂർ കോർപ്പറേഷനും ആരോഗ്യ മിഷനിലേക്ക് പണമടച്ചു. എന്നിട്ടും നടപടിയായില്ല. ശ്രുതിതരംഗം പദ്ധതി സാമൂഹിക സുരക്ഷാ മിഷനിൽ നിന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലായതോടെ ഫണ്ട് കൈമാറ്റവും കമ്പനികളുമായി ധാരണയിലെത്താത്തതും തടസ്സങ്ങളാണ്. കമ്പനികളുമായി കരാറായെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടിയിട്ടില്ല. അനുഷ്കയെപ്പോലെ 360 ഓളം കുട്ടികളാണ് ഇത് മൂലം കഷ്ടത അനുഭവിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam