സിപിഐ ഡിഐജി ഓഫീസ് മാർച്ച് ലാത്തിച്ചാർജ്ജ് വിവാദം; ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

By Web TeamFirst Published Jul 29, 2019, 6:50 AM IST
Highlights

കൊച്ചിയിൽ എൽദോ എബ്രഹാം എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് പൊലീസ് ലാത്തിച്ചാർജിൽ മർദ്ദനമേറ്റതു സംബന്ധിച്ച് വിശദമായ അന്വേഷണമാണ് എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് നടത്തിയത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കളക്ടറുടെ കണ്ടെത്തലെന്നാണ് സൂചന.

കൊച്ചി: കൊച്ചിയിൽ സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിൽ സംഘർഷമുണ്ടായതിനെ സംബന്ധിച്ച് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് റിപ്പോർട്ട് നൽകുക. റിപ്പോർട്ടിനു പിന്നാലെ ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

കൊച്ചിയിൽ എൽദോ എബ്രഹാം എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് പൊലീസ് ലാത്തിച്ചാർജിൽ മർദ്ദനമേറ്റതു സംബന്ധിച്ച് വിശദമായ അന്വേഷണമാണ് എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് നടത്തിയത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കളക്ടറുടെ കണ്ടെത്തലെന്നാണ് സൂചന. സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ല. എംഎൽഎ അടക്കമുള്ളവരെ മർദ്ദിച്ചത് ശരിയായില്ല. എംഎൽഎ അടക്കമുള്ള നേതാക്കളെ തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. 

സിപിഐ നേതാക്കൾക്കും പൊലീസിനും ഉണ്ടായിരിക്കുന്ന പരുക്ക് ഗൗരവമുള്ളതല്ലെന്നാണ് കളക്ടറുടെ റിപ്പോർട്ടെന്നാണ് സൂചന. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഞാറക്കൽ സിഐ അടക്കം ചില ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടായേക്കും. സിപിഎം - സിപിഐ തർക്കം തീർക്കുന്നതിന്‍റെ ഭാഗമായി നേതാക്കൾ തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ ഇതാണെന്നാണ് സൂചന.

എംഎൽഎ അടക്കം എറണാകുളത്തെ സിപിഐ നേതാക്കൾക്ക് മർദ്ദനമേറ്റിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി വേണ്ട വിധം ഇടപെട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു. റിപ്പോർട്ടിനു ശേഷം പ്രതികരിക്കാമെന്നാണ് കാനം ഇന്നലെയും പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് കൂടി അടുക്കുന്ന സാഹചര്യത്തിൽ സിപിഎം സിപിഐ തർക്കം എത്രയും വേഗം പറഞ്ഞുതീർക്കണമെന്നും ഇല്ലെങ്കിൽ അത് മുന്നണി സംവിധാനത്തെ തന്നെ ബാധിക്കുമെന്നുമാണ് ഇടതു നേതാക്കൾക്കിടയിലെ അഭിപ്രായം.

click me!