
തിരുവനന്തപുരം: കോളേജിൽ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തിൽ ക്ലർക്കിന് 30 വർഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ ക്ലർക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2000-2003 കാലഘട്ടത്തിൽ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ സെക്ഷൻ ക്ലാർക്കായിരുന്നു ഗോപകുമാർ. വിദ്യാർഥികളിൽ നിന്നും ഫീസിനത്തിൽ ശേഖരിച്ച തുകയിൽ നിന്നും 6,51,529 രൂപയാണ് ഇയാൾ സർക്കാരിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയത്. 2000 മുതൽ 2003 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായിട്ടാണ് ഗോപകുമാർ ഇത്രയും തുക സർക്കാരിലേക്ക് അടക്കാതെ വെട്ടിപ്പ് നടത്തിയത്. വെട്ടിപ്പ് കണ്ടെത്തി വിജിലൻസ് കേസെടുത്തിരുന്നു.
ഓരോ സാമ്പത്തിക വർഷത്തെ വെട്ടിപ്പും പ്രത്യേകം പ്രത്യേകമായി പരിഗണിച്ച കോടതി 10 വർഷം വീതം കഠിന തടവിനും 1,10,000 രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ആകെ 30 വർഷ കഠിന തടവും ആകെ 3,30,000 രൂപ പിഴയുമാണ് ഇങ്ങനെ പ്രതിക്ക് ലഭിക്കുക. എന്നാൽ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും.
തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്ന രാജേന്ദ്രനാണ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ വിജിലൻസ് ഡി.വൈ.എസ്.പി ഇപ്പോൾ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയുമായ ആർ.മഹേഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എൽ.ആർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam