ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാം; മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി

By Web TeamFirst Published Jun 25, 2020, 2:43 PM IST
Highlights

മറ്റ് ജില്ലക്കളേക്കാൾ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും വഞ്ചിയൂർ സ്വദേശിയുടെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണ്. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും കെ കെ ശൈലജ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർ ജില്ലയിൽ കൂടുതലാണ്. മറ്റ് ജില്ലകളേക്കാൾ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും വഞ്ചിയൂർ സ്വദേശിയുടെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം കളക്ടറുമായി സംസാരിച്ചുവെന്ന് പറഞ്ഞ മന്ത്രി, വഞ്ചിയൂർ സ്വദേശിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത് എന്ന് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് കളക്റ്ററും ആരോഗ്യപ്രവർത്തകരും തമ്മിൽ അഭിപ്രായ വ്യത്യസം ഇല്ലെന്നും രമേശിന്റെ കേസിൽ എന്ത് കൊണ്ട് സ്രവം എടുക്കാൻ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും വിശദീകരിച്ചു. അതേസമയം, സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സമ്പർക്കം വഴിയുള്ള രോഗികൾ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തോളമാണ്. കേരളം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. പക്ഷെ നിബന്ധനകൾ പൂർണമായും പാലിക്കണമെന്നും ഓരോ രോഗിക്കും പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കൊവിഡ് രോഗികളുടെ മരണം തടയാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒരു ശതമാനത്തിൽ താഴെയാണ് കേരളത്തിൽ മരണനിരക്കെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വരും ദിവസങ്ങളിൽ ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. ക്വാറന്റീൻ കേന്ദ്രങ്ങൾ പൂട്ടിയിട്ടില്ലെന്നും കൂടുതൽ സൗകര്യമുള്ള വീടുകൾ കിട്ടിയപ്പോൾ, ചില ഹോട്ടലുകളും റിസോർട്ടുകളും ഒഴിവാക്കിയതാണെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമുള്ളപ്പോൾ എല്ലാ കേന്ദ്രങ്ങളും ഉപയോഗിക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും, ഉറവിടം കണ്ടെത്താനാകാത്ത കേസുകളും കണക്കിലെടുത്ത് ആറ് ജില്ലകളിൽ അതീവ ജാഗ്രത പുലർത്തുകയാണ്. ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

click me!