
കൊല്ലം: ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ ദൃക്സാക്ഷികളെ ചൊല്ലി വിവാദം.ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി.ആശ്രാമം മൈതാനത്ത് കുട്ടിയെ ആദ്യമായി കണ്ടെന്ന് പറഞ്ഞ് അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം.ഡിവൈഎഫ്ഐ വനിത നേതാവിനെതിരെയാണ് പരാതി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്കാണ് പരാതി നൽകിയത്.
കേരളത്തെ ഞെട്ടിച്ച തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികൾ ഇപ്പോഴും കാണാമറയത്ത്. ആരാണ് പിന്നിലെന്നും. എന്താണ് ലക്ഷ്യമെന്നും ഇപ്പോഴും അജ്ഞാതം. പ്രതികൾ സഞ്ചരിച്ച ഒരു വെള്ളകാർ മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിലെ പിടിവള്ളി. . ചിറക്കര ചാത്തന്നൂര്‍ റൂട്ടിൽ പോയതായുള്ള ദൃശ്യങ്ങളാണ് അവസാനം കിട്ടിയത് . ചിറക്കരയിൽ നിന്നും കാർ ബ്ലോക്ക് മരം ജംഗ്ക്ഷനിലേക്കും പിന്നെ പരവൂർ- പാരിപ്പള്ളി ഭാഗങ്ങളിലേക്കും പോകുന്നതിൻറയും സിസിടിവി ദൃശ്യങ്ങൾ കിട്ടി. പക്ഷെ സഞ്ചാരപഥം കൃത്യമല്ല. സംഘത്തിൽ എത്രപേർ ഉണ്ട് എന്നതിലും വ്യക്തതയില്ല. രണ്ടു സ്ത്രീകളുണ്ടെന്നാണ് പൊലീസിന്റെ് സംശയം. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുള്ളതിനാൽ വഴി തെറ്റിച്ചു പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്. കാറിനൊപ്പം പലയിടത്തും ഒരു ഓട്ടോയുടെ സാന്നിധ്യവുമുണ്ട്. സാധനങ്ങൾ വാങ്ങാൻ പാരിപ്പള്ളിയിലെ കടയിൽ സംഘം എത്തിയ ഓട്ടോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം സംഘത്തിലെ സ്ത്രീ എങ്ങോട്ട് പോയെന്നും ഉത്തരമില്ല. കണ്ണനല്ലൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ തയ്യാറാക്കിയ സ്ത്രീയുടെ രേഖാ ചിത്രം ആറുവയസ്സുകാരിയെ കാണിക്കും. സംശയിക്കുന്ന 30 സ്ത്രീകളുടെ ഫോട്ടോകള്‍ കുട്ടിയെ കാണിച്ചെങ്കിലും ആരെയും തിരിച്ചറിഞ്ഞില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam