
തിരൂര്‍: പി വി അൻവർ എം എൽ എ ക്കെതിരെ നവകേരള സദസ്സിൽ പരാതി. അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി കണ്ടുകെട്ടാനുള്ള ലാൻഡ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നാണ് പരാതി. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നവശ്യപ്പെട്ടു വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പരാതി നൽകിയിരിക്കുന്നത്..
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടന്ന വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സിൽ ആണ് വിവരാവകാശ പ്രവർത്തകനായ കെ വി ഷാജി പി വി അൻവർ എം എൽ എ ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഭൂപരിഷ്കരണ നിയമം ലംഘിച്ചു അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന 6.24ഏക്കർ ഭൂമി കണ്ടുകെട്ടാൻ കഴിഞ്ഞ ഓഗസ്റ്റിൽ താമരശ്ശേരി താലൂക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കകം സ്വമേധയഭൂമി നൽകിയില്ലെങ്കിൽ കണ്ടുകെട്ടണമെന്നാണ് ഉത്തരവിലുള്ളത്. സ്വമേധയാ ഭൂമി വിട്ടു കൊടുക്കാൻ അൻവർ തയ്യാറായിട്ടില്ല.രണ്ടു മാസം കഴിഞ്ഞിട്ടും തഹസീൽദാർമാർ ഭൂമി കണ്ടു കെട്ടിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ലാൻഡ് ബോർഡ് ഉത്തരവ് ഉടൻ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം . ബിനാമി ഭൂമിയിൽ അന്വേഷണം നടത്തി നിയമ വിരുദ്ധമായി കൈവശം വെച്ച സ്ഥലം പിടിച്ചെടുത്തു ആദിവാസികൾക്കും ഭൂ രഹിതർക്കും വിതരണം ചെയ്യണം.അൻവറിനു ഉദ്യോഗസ്ഥർ പലപ്പോഴും വഴി വിട്ട സഹായം നൽകിയിതായും പരാതിയിൽ പറയുന്നു
ഇടതു മുന്നണി ഭൂരഹിതരില്ലാത്ത കേരളം എന്ന വാഗ്ദാനം മുന്നോട്ട് വെക്കുമ്പോൾ ഇടത് എം എൽ എ തന്നെ പരിധിയിൽ കവിഞ്ഞ ഭൂമി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പരാതിയിലുണ്ട്. നേരത്തെ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയും നവകേരള സദസ്സിൽ പരാതി വന്നിരുന്നു.63ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പാക്കി കിട്ടണം എന്നാവശ്യപ്പെട്ട് വടകര സ്വദേശി യുസഫ് ആയിരുന്നു പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam